‘ഹാൽദി’ ചടങ്ങിൽ നൃത്തം ചെയ്യവെ കുഴഞ്ഞുവീണു; വിവാഹ തലേന്ന് വധുവിന് ദാരുണാന്ത്യം
വിവാഹ തലേന്ന് യുവതി കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലാണ് സംഭവം. ബദൗണിലെ നൂർപുരിലെ പിനോയ് ഗ്രാമത്തിൽ ഇസ്ലാംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ദീക്ഷ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. തിങ്കളാഴ്ച്ചയായിരുന്നു യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാത്രി ‘ഹാൽദി’ ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതോടെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ദീക്ഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ വരന്റെ വിവാഹ ഘോഷ യാത്ര എത്തേണ്ടയിടത്താണ് നവവധുവിന്റെ മൃതശരീരമെത്തിയത്. യുവതിയുടെ മാതാവ് ഷോക്കിൽ ബോധരഹിതയായി വീണു. പിതാവിനും ബന്ധുക്കൾക്കും യുവതിയുടെ വിയോഗം വിശ്വസിക്കാനായിട്ടില്ല.