കുട്ടിയെ കൊല്ലാൻ മറ്റൊരിടത്തും ശ്രമം നടത്തിയതായി സംശയം… കണ്ട ഓട്ടോ ഡ്രൈവർമാരുടെ മൊഴി…

മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മ സന്ധ്യ കുട്ടിയെ കൊല്ലാൻ മറ്റൊരിടത്തും ശ്രമം നടത്തിയതായി സംശയം. മറ്റക്കുഴിയിൽ നിന്ന് സ്വന്തം നാടായ കുറുമശേരിയിലേക്ക് പോകുന്നതിനിടെ അര മണിക്കൂറിലേറെ നേരം അമ്മയും കുഞ്ഞും ആലുവ മണപ്പുറത്ത് ചെലവിട്ടതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കുഞ്ഞുമായി നിൽക്കുന്നതു കണ്ട ഓട്ടോ ഡ്രൈവർമാർ സന്ധ്യയോട് കാര്യം തിരക്കിയപ്പോഴേക്കും കുഞ്ഞിനെയും എടുത്ത് സന്ധ്യ കടന്നു കളയുകയായിരുന്നു. കുഞ്ഞിനെ ഇവിടെ പുഴയിൽ ഇടാൻ ശ്രമിച്ചതാകാം എന്ന സംശയം ആണ് ഉയരുന്നത്.

ആൾപ്പെരുമാറ്റം കുറയുമ്പോൾ കുഞ്ഞിനെ പുഴയിലേക്ക് എറിയാൻ ആവും സന്ധ്യ ഇവിടെ വന്നതെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ സംശയം. സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്നാണ് സന്ധ്യയുടെ കുടുംബം പറയുന്നത്. എന്നാൽ ഭാര്യക്ക് യാതൊരു മാനസിക പ്രയാസവുമില്ലെന്നാണ് ഭർത്താവ് സുഭാഷിൻറെ പക്ഷം. കല്യാണിയെ സന്ധ്യ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തെക്കുറിച്ച് ഓട്ടോ ഡ്രൈവർമാർ പറയുന്നത് ഇങ്ങനെ…

സന്ധ്യയെയും കുഞ്ഞിനെയും ആലുവ മണപ്പുറത്ത് കണ്ട ഓട്ടോ ഡ്രൈവർ സനൽ പറയുന്നതിങ്ങനെ- “ഏകദേശം 5.45 – 6 മണിക്കാണ് ഞാൻ അമ്മയെയും കുഞ്ഞിനെയും കണ്ടത്. നേരെ അമ്പലത്തിലേക്കല്ല ഇവർ പോയത്. ആരും ഇരിക്കാത്ത ഒറ്റപ്പെട്ട സ്ഥലത്ത് കുഞ്ഞുമായി ഇരിക്കുന്നത് കണ്ടാണ് സംശയം തോന്നിയത്. ഉടനെ ഞാൻ ഡ്രൈവർ വിജയനെ വിളിച്ച് വരാൻ പറഞ്ഞു”

വിജയൻ ആ സംഭവം വിശദീകരിച്ചതിങ്ങനെ- “ഒന്ന് മണപ്പുറം വരെ വരണം. ഇവിടെ ഒരു കൊച്ചും അമ്മയുമുണ്ട്. ഒരു സംശയം എന്ന് ഓട്ടോ ഡ്രൈവർ സനൽ എന്നെ വിളിച്ച് പറഞ്ഞു. ഞാൻ വന്നപ്പോൾ അമ്പലത്തിനടുത്ത് ചുവന്ന ചുരിദാറിട്ട സ്ത്രീയെ കണ്ടു. കൊച്ചും ഒരു ബാഗുമുണ്ട്. നേരത്തെ നിങ്ങളവിടെ നിന്നു, ഇപ്പോഴെന്താ ഇവിടെയെന്ന് ചോദിച്ചു. അവിടെ നിന്ന് കറങ്ങി ഇവിടെ വന്നതാണെന്ന് പറഞ്ഞു. ഇവർ അപ്പോൾ തന്നെ അവിടെ നിന്ന് റോഡിലേക്കിറങ്ങി ഒരു ഓട്ടോയിൽ കയറി പോയി”.

Related Articles

Back to top button