അലുവ അതുലിൻ്റെ കൊലപാതകം… ലിസ്റ്റിൻ സ്റ്റീഫന്റെ ക്വാറിയിൽ ഒളിത്താവളം… പ്രതികൾ കഴിഞ്ഞത് മൂന്ന് മാസത്തിലേറെ…

കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ അലുവ അതുലിനെ വെട്ടിക്കൊന്നവർ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കഴിഞ്ഞത് സിനിമാ നിർമാതാവിൻ്റെ കൊല്ലം വാളകത്തെ ക്വാറിയിൽ. കൊലയിൽ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, എ. അനീർ, എസ്. ഹുസൈൻ, ഷിനു പീറ്റർ എന്നിവർ അടക്കമുള്ള നാല് പേരാണ് ഇവരെന്ന് പൊലീസ് സ്ഥീരീകരിച്ചെങ്കിലും ആ വിവരം പൊലീസ് മറച്ചുവെയ്ക്കുകയായിരുന്നു. കൊല്ലം വാളകത്തെ ശിവശ ഗ്രാനൈറ്റ്സ് എന്ന ക്വാറിയിൽ കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങളും ദിവസങ്ങളോളം ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
സിനിമാ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെയും ശബരിമലയിലെ വിവാദ സ്വാമി സുനിൽ സ്വാമിയുടെയും ഉടമസ്ഥതയിലുള്ള ക്വാറിയിലെ സ്ഥിരം സാന്നിധ്യമായ ഈ കൊടുംക്രിമിനലുകൾ നാട്ടുകാരെ നിരന്തരം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട് എന്നതിൻ്റെ തെളിവുകൾ ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരി പത്താംതീയ്യതി കൊടുംക്രിമിനലുകളായ ബ്ലാക്ക് വീഷ്ണുവും ഷിനുപീറ്ററും അടക്കമുള്ള മുപ്പതിലധികം വരുന്ന ഗുണ്ടകൾ നാട്ടുകാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. ഈ ദൃശ്യങ്ങളിൽ അലുവ അതുൽ കേസിലെ പ്രതികളെയും വ്യക്തമായി കാണാം.
അതേ സമയം ക്വാറി തൻ്റേതാണെന്നും നടത്തിപ്പ് താനല്ലെന്നും കൊലപാതകത്തെക്കുറിച്ചോ ഗുണ്ടകളെക്കുറിച്ചോ കൂടുതൽ അറിയില്ലെന്നും സിനിമാ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച വാഹനങ്ങളുടെ കാര്യവും അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ അതുൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജാമ്യത്തിലിറങ്ങിയാൽ എല്ലാ ശനിയാഴ്ചയും പൊലീസിനു മുന്നിൽ ഹാജരാകാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് കൃത്യമായി മനസിലാക്കിയാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്. അക്രമിസംഘം സ്റ്റേഷന് പുറത്ത് പലയിടങ്ങളിലായി നില ഉറപ്പിച്ചിരുന്നു. അതുൽ സ്റ്റേഷനിൽ എത്തിയത് രാവിലെ 10.30 ന് ശേഷമാണ്. പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ ഇറങ്ങി, പിന്നാലെ 17 മിനിറ്റിനുള്ളിൽ ആക്രമണം നടത്തുകയായിരുന്നു.
കേസിൽ മുഴവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതുവരെ എട്ട് പ്രതികളാണ് പിടിയിലായത്. കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.



