പെൺകുട്ടിയും കുടുംബവും വിവാഹാലോചന നിരസിച്ചു…തുടർന്ന് ശല്യം ചെയ്യലും ഭീഷണിയും.. നയിച്ചത് കൊലപാതകത്തിലേക്ക്…
36 കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ നാലുപേർ അറസ്റ്റിൽ. അവിനാഷ് സക്സേന എന്ന യുവാവിനെയാണ് നാലുപേർ ചേർന്ന് കൊലപ്പെടുത്തിയത്. വിവാഹാലോചനയും അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
അവിനാഷ് ഒരു പെൺകുട്ടിയെ കല്ല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പെൺകുട്ടിയും കുടുംബവും വിവാഹാലോചന നിരസിക്കുകയായിരുന്നു. പിന്നീട് ഇയാൾ പെൺകുട്ടിയോടും കുടുംബത്തോടും മോശമായി പെരുമാറുകയും തുടർച്ചയായി ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ കുടുംബത്തിൻറെ ആരോപണം. പെൺകുട്ടിയുടെ സഹോദരനെ അവിനാഷ് മർദിക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിജനമായ ഒരു പ്രദേശത്തേക്ക് അവിനാഷിനെ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മൃതശരീരം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ദില്ലിയിലെ ബാബാ ഹരിദാസ് നഗറിലെ ഒരു കൃഷിയിടത്തിലാണ് അവിനാഷിൻറെ മൃതശരീരം കിടന്നിരുന്നത്. പ്രദേശവാസികളാണ് ആദ്യം കാണുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതശരീരത്തിൻറെ അടുത്തു തന്നെ അവിനാഷിൻറെ മോട്ടോർ സൈക്കിളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് വാഹനത്തിൻറെ രജിസ്ട്രേഷൻ വിവരങ്ങൾ കണ്ടെത്തിയപ്പോഴാണ് കൊല്ലപ്പെട്ട അവിനാഷിൻറെ വിവരങ്ങൾ പൊലീസിന് ലഭ്യമായത്.