പുതുവർഷാഘോഷത്തിനിടെ മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി, യുവാവിന് ദാരുണാന്ത്യം

പുതുവർഷത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ കുവൈത്തിലുണ്ടായ രൂക്ഷമായ സംഘർഷത്തിൽ ഒരു സ്വദേശി യുവാവ് കൊല്ലപ്പെട്ടു. അൽ-സുബിയ പാലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അഞ്ച് കുവൈത്ത് സ്വദേശികളും രണ്ട് ബിദൂനികളും (രേഖകളില്ലാത്തവർ) ഉൾപ്പെടെ ഏഴ് ബന്ധുക്കളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. കടുത്ത മദ്യലഹരിയിലായിരുന്ന ഇവർ തമ്മിലുള്ള വാക്കുതർക്കം വേഗത്തിൽ അക്രമാസക്തമാവുകയായിരുന്നു. ഇതിനിടയിൽ ഒരു യുവാവ് കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഉടൻ തന്നെ ആംബുലൻസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി മദ്യപിച്ച് ഛർദ്ദിച്ചതിനെ തുടർന്നാണ് ഇയാൾ കുഴഞ്ഞുവീണതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ ആശുപത്രി പരിസരത്തും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മരണവിവരമറിഞ്ഞ് എത്തിയ ഇരുവിഭാഗത്തിലെയും മറ്റ് ബന്ധുക്കൾ ആശുപത്രിക്ക് അകത്തും ഏറ്റുമുട്ടി. പിന്നീട് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മദ്യലഹരിയിലുണ്ടായ ഈ അക്രമം ഗൗരവകരമായ കുറ്റകൃത്യമായി കണക്കാക്കിയാണ് പൊലീസ് അന്വേഷിക്കുന്നത്.




