കേരളത്തിൽ മദ്യവിൽപ്പന കുതിച്ചുയരുന്നു

ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ വൻ വർധന. ഓഗസ്റ്റ് 18 മുതൽ 20 വരെ മൂന്ന് ദിവസത്തിനിടെ ബെവ്കോ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത് 232.99 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ ഓണക്കാലത്തെ ഇതേ കാലയളവിൽ 209.89 കോടി രൂപയുടെ വിൽപ്പനയായിരുന്നു. ഇത്തവണ 23.1 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് ലഭ്യത കുറഞ്ഞതോടെ ചിലർ മദ്യത്തിലേക്ക് തിരിഞ്ഞതാകാം വിൽപ്പന വർധിക്കാൻ കാരണമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിലയിരുത്തൽ.
ഏറ്റവും കൂടുതൽ മദ്യവിൽപ്പന രേഖപ്പെടുത്തിയ ഔട്ട്‌ലെറ്റുകളിൽ പെരിന്തൽമണ്ണയാണ് മുന്നിൽ. ഇവിടെ 90 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. തിരൂർ ഔട്ട്‌ലെറ്റിൽ 78 ലക്ഷം രൂപയും ചാലക്കുടിയിലും ചേർത്തലയിലും 62 ലക്ഷം രൂപ വീതവും വിൽപ്പന രേഖപ്പെടുത്തി.
അതേസമയം, ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 9345 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 10,085 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.



