ഇതാ നോക്ക്, 3550 രൂപ കൊടുത്ത് പരിശോധന നടത്തി കിട്ടിയ റിസൾട്ട്’….നടന്നത് വിശദീകരിച്ച് ഹെലൻ ഓഫ് സ്പാർട്ട

മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത സംഭവത്തിൽ എന്താണ് നടന്നതെന്ന് വിശദീകരിച്ച് വ്ലോഗർ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന ധന്യ എസ് ആര്‍. താന്‍ ഒളിവിലാണെന്നും കാർ കസ്റ്റഡിയിലെടുത്തെന്നും കാറിൽ നിന്ന് എംഡിഎംഎ കിട്ടിയെന്നും വരെ പറഞ്ഞവരുണ്ട്. എന്നാല്‍ അതല്ല സത്യമെന്ന് ധന്യ പറയുന്നു. ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നുവെന്നും തെറ്റുപറ്റിയെന്നും ധന്യ പറഞ്ഞു. എന്തുകൊണ്ട് വാഹനം നിർത്താതെ പോയി എന്നതും യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ധന്യ വിശദീകരിച്ചു.
എന്‍റെ ഭാഗത്ത് നിന്നും വലിയ തെറ്റുപറ്റി. ഒരു പരിപാടിക്കിടെ ഞാൻ ഒരു ബിയര്‍ അടിച്ചിരുന്നു. എന്നിട്ട് വണ്ടി എടുക്കാന്‍ പാടില്ലായിരുന്നു. അതെന്‍റെ ഭാഗത്ത തെറ്റാണ്. വെരി വെരി വെരി സോറി… എന്‍റെ ഫോളോവേഴ്സിനോടും എന്നെ ഇഷ്ടപ്പെടുന്നവരോടും സോറി. എന്തുകൊണ്ട് പൊലീസിനെ കണ്ടിട്ട് നിർത്തിയില്ല എന്നു ചോദിച്ചാൽ പൊലീസിന്‍റെ ബീക്കണ്‍ ലൈറ്റ് കാരണം എല്ലാവരും ശ്രദ്ധിക്കും. എന്നെ അറിയുന്നവരുണ്ടാകും, ഒരു വീഡിയോ വരേണ്ട എന്നു കരുതിയാണ് വാഹനം നിര്‍ത്താതിരുന്നത്. പിടിച്ചതിനേക്കാൾ വലിയ മാളത്തിൽ എന്ന് പറഞ്ഞപോലെ ഇപ്പോള്‍ അതിനേക്കാളും ഫേമസായി. വാഹനം ഓടിച്ചു പോയശേഷം എന്‍റെ വീടിന്‍റെ മുന്നിലാണ് നിര്‍ത്തിയത്. അവിടെയാണ് പൊലീസ് എത്തിയത്. മാന്യമായാണ് അവർ പെരുമാറിയത്. മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്ന് ചോദിച്ച ശേഷം ഊതിച്ചു. പെറ്റിയടിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിന്‍റെ അപകടങ്ങള്‍ വ്യക്തമായി പറഞ്ഞു തന്നു. പിഴ കോടതിയില്‍ അടച്ചാല്‍ മതിയെന്ന് പറഞ്ഞു’- ധന്യ വിശദീകരിച്ചു.



