കമ്പനികളെ വാങ്ങാനും ഇനി ആർബിഐ വായ്പ നൽകും; പുതിയ നിയമങ്ങൾ എങ്ങനെ ഉപയോഗിക്കാം

ദില്ലി കമ്പനികളെ ഏറ്റെടുക്കുന്നതിനും, ലയിപ്പിക്കുന്നതിനും ഇനി ബാങ്കുകൾ പണം നൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ ചട്ടങ്ങൾ വരുന്നതോടെ, ഏറ്റെടുക്കൽ ഇടപാടുകൾക്ക് പണം നൽകാൻ ബാങ്കുകൾക്ക് കഴിയും. അതേസമയം, സാമ്പത്തിക ഭദ്രതയുള്ള കമ്പനികൾക്ക് മാത്രമേ ഈ വായ്പ ലഭിക്കൂ. ഏറ്റെടുക്കലിന് ശേഷമുള്ള കടത്തിന്റെ പരിധി നിശ്ചയിക്കുന്നതിലൂടെയും ക്യാപിറ്റൽ മാർക്കറ്റ് എക്സ്പോഷർ നിയന്ത്രിക്കുന്നതിലൂടെയും ബാങ്കിംഗ് സംവിധാനത്തിലെ സാമ്പത്തിക അസ്ഥിരത കുറയ്ക്കാൻ സാധിക്കുമെന്നും ജെഎം ഫിനാൻഷ്യൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
ഈ നിയമങ്ങൾ കമ്പനികൾക്ക് ഏറ്റെടുക്കലിനായി പണം കണ്ടെത്താൻ സഹായിക്കുമെന്നും വിപണിയിൽ പണത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2026 ഫെബ്രുവരി 13-നാണ് ആർബിഐ ഈ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. 2026 ഏപ്രിൽ 1 മുതൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ബാങ്കുകൾ നേരത്തെ ഇത് നടപ്പാക്കാൻ തീരുമാനിച്ചാൽ അതിനുമുമ്പും നിലവിൽ വരാം.
ഒരു കമ്പനി മറ്റൊരു കമ്പനിയെ വാങ്ങാനൊരുങ്ങുമ്പോൾ, അതിന്റെ ചിലവിന്റെ 75 ശതമാനം വരെ ബാങ്കുകൾക്ക് ഇനി ഫണ്ട് ചെയ്യാം. ഇതിനെയാണ് അക്വിസിഷൻ ഫിനാൻസിംഗ് എന്ന് പറയുന്നത്. എന്നാൽ, സാമ്പത്തികമായി ശക്തമായ കമ്പനികൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. ഏകദേശം 500 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള, കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ലാഭം നേടിയ, അല്ലെങ്കിൽ മികച്ച ക്രെഡിറ്റ് റേറ്റിംഗ് ഉള്ള കമ്പനികളായിരിക്കണം ഇത്. ഏറ്റെടുക്കലിന് ശേഷം കമ്പനിയുടെ മൊത്തം കടം സ്വന്തം മൂലധനത്തിന്റെ മൂന്നിരട്ടിയിൽ കൂടാനും പാടില്ല. കമ്പനികൾ അമിതമായി കടം വാങ്ങുന്നത് തടയാനാണ് ഈ നിയമം




