കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഡി സതീശന്‍റെ നേതൃത്വത്തിലാണ് പുതുയുഗ യാത്ര നടക്കുന്നത്. കുറ്റ്യാടിയിൽ ജാഥക്കിടെ ഉണ്ടായ നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുകയാണെന്നും ജാഥ കണ്ട് അസൂയപൂണ്ടവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു. സമയം വൈകിയതിനാൽ ഷാഫി പറമ്പിൽ എംപിയാണ് തന്നെ പ്രസംഗിക്കാൻ വിളിക്കാൻ പറഞ്ഞത്. മുല്ലപ്പള്ളി രാമചന്ദ്രൻ വീണുവെന്ന് ചില മാധ്യമങ്ങള്‍ കള്ളം പറഞ്ഞു. അധ്യക്ഷൻ ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ നിര്‍ബന്ധിക്കുകയായിരുന്നു. സമയം വൈകിയതിനാൽ പ്രസംഗിക്കുന്നില്ലെന്ന് ഷാഫി പറയുകയാണ് ചെയ്തതെന്നും വിഡി സതീശൻ പറഞ്ഞു. പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ പുതുയുഗ യാത്ര മാറ്റിവെക്കേണ്ട കാര്യമില്ലെന്നും എൽഡിഎഫ് എന്തിനാണ് യാത്ര മാറ്റിവെച്ചതെന്ന് അവര്‍ പറയണമെന്നും  വിഡി സതീശൻ പറഞ്ഞു.

പണിമുടക്കിന്‍റെ കാരണങ്ങളോട് കോൺഗ്രസിന് പൂർണ പിന്തുണയുണ്ട്. യാത്രയിൽ ഈ വിഷയങ്ങളും ഞങ്ങൾ ഉന്നയിക്കുന്നുണ്ട്. ദേശീയ കേരളത്തിൽ മാത്രമാണ് പണിമുടക്ക് ഹർത്താൽ ആകുന്നത്. അത് നല്ലത് ആണോ എന്ന് ചർച്ച ചെയ്യണം. കാലഹരണപെട്ട പലതും മാറ്റണം എന്നാണ് തങ്ങളുടെ അഭിപ്രായം. പണിമുടക്ക് എന്തിനാണ് എന്ന് ജനങ്ങൾക്ക് അറിയില്ല. കാര്യമായ പ്രചാരണം പോലും നടന്നിട്ടില്ല. യാത്രയിൽ എന്തിനാണ് പണിമുടക്ക് എന്ന് പറയുമെന്നും വിഡി സതീശൻ പറഞ്ഞു. ഡിഎ തൊഴിലാളികളുടെ അവകാശം അല്ലെന്ന് പറയുന്ന സിപിഎം സർക്കാർ ആണ് വലതുപക്ഷമെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫിന്‍റെ ഹെൽത്ത് കമ്മീഷൻ റിപ്പോര്‍ട്ടും വിഡി സതീശൻ പുറത്തുവിട്ടു.കേരളത്തിലെ ആരോഗ്യമേഖലയെ യുഡിഎഫ് ശക്തിപ്പെടുത്തും. യൂണിവേഴ്സൽ ഹെൽത്ത് കവറേജ് നടപ്പിലാക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും, ആരോഗ്യ വകുപ്പും ഏകോപിപ്പിക്കും. ആദിവാസി, തീര മേഖലയിൽ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. കാരുണ്യ ഫാർമസി പുനരാവിഷ്കരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയു​ഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിലാണ് ഉന്തും തള്ളുമുണ്ടായത്. സ്വാ​ഗത പ്രാസം​ഗികനായ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തർക്കം തുടങ്ങിയത്. സതീശനെ ക്ഷണിച്ചതിന് പിന്നാലെ വടകര എംപി ഷാഫി പറമ്പിൽ സ്വാ​ഗത പ്രാസം​ഗികനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

Related Articles

Back to top button