മലമ്പുഴയില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ വന്നു സംസാരിച്ചു, വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല

മലമ്പുഴയില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി എസ് അച്യുതാനന്ദന്റെ മുന്‍ പി എ ആയ എ സുരേഷ്. കെപിസിസിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ സംസാരിച്ചിരുന്നു. ചര്‍ച്ച ചെയ്തിരുന്നു എന്നത് വാസ്തവമാണ്. ഇക്കാര്യത്തില്‍ ഒരു മറുപടിയും അവരോട് പറഞ്ഞിട്ടില്ലെന്നും എ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഇപ്പോഴും ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. ഇടതുപക്ഷ മൂല്യങ്ങള്‍ ചോര്‍ന്നു പോകുന്നതിന് എതിരെ നിലപാടുള്ള ആയിരക്കണക്കിന് ആള്‍ക്കാര്‍ക്കൊപ്പമാണ് താനുമുള്ളത്. സിപിഎമ്മില്‍ നിന്നും എന്നെ പുറത്താക്കിയിട്ട് 10 വര്‍ഷത്തിലേറെയായി. നാല് അപ്പീലുകള്‍ കൊടുത്തിരുന്നു. മൂന്നെണ്ണം സംസ്ഥാന നേതൃത്വത്തിനും ഒരെണ്ണം ജില്ലാ നേതൃത്വത്തിനുമാണ് നല്‍കിയത്. എന്നാല്‍ അപ്പീലുകളില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന്’ സുരേഷ് പറഞ്ഞു.
‘പാര്‍ട്ടിയില്‍ നിന്നും എന്നെ എന്തിനാണ് പുറത്താക്കിയത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് സുരേഷ് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇടതുപക്ഷ അനുഭാവിയായി തുടരാനാണ് താല്‍പ്പര്യപ്പെടുന്നത്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്നതില്‍ വ്യാകുലപ്പെടുന്ന ആയിരക്കണക്കിന് ആള്‍ക്കാരുടെ കൂട്ടത്തിലൊരാളാണ് ഞാനുമെന്ന്’ സുരേഷ് പറഞ്ഞു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ഉണ്ടാകണം. കേരളത്തില്‍ പ്രത്യേകിച്ചും ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ആയിരക്കണക്കിന് പാര്‍ട്ടിയെ സ്നേഹിക്കുന്ന അനുഭാവികളുടെ കൂട്ടത്തിലാണ് താനുമുള്ളത്. മലമ്പുഴ എന്റെ നാടാണ്. വിഎസിന് മുമ്പ് ശിവദാസ മേനോന് ജയിച്ച് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെയും പിഎ ആയിരുന്നു. കോൺഗ്രസുമായുള്ള ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു കാര്യവും ഇപ്പോള്‍ വെളിപ്പെടുത്താനില്ല. സൗഹൃദത്തിന്റെ പേരിലാണ് സംസാരിച്ചത്. എന്തിനാണ് പുറത്താക്കിയതെന്ന് സിപിഎം ഇപ്പോഴും തന്നോട് പറഞ്ഞിട്ടില്ല.
സച്ചിദാനന്ദന് മാഷ് ഇപ്പോഴാണ് പ്രതികരിച്ചത്. ഇടതുപക്ഷ മൂല്യങ്ങള്‍ ചോര്‍ന്നുപയാല്‍ പാര്‍ട്ടി ഉണ്ടാകും, ജനങ്ങള്‍ കൂടെയുണ്ടാകില്ല എന്ന് മുമ്പ് എംഎന്‍ വിജയന് മാഷ് പറഞ്ഞിട്ടുണ്ട്. മൂല്യങ്ങളോടെയുള്ള പാര്‍ട്ടി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒപ്പമാണ് താനുള്ളത് എന്നും പിണറായി 3.0 സര്‍ക്കാര്‍ ഉണ്ടാകുമോയെന്ന ചോദ്യത്തോട് എ സുരേഷ് പ്രതികരിച്ചു.




