‘എന്ത് ഭരണമാണിത്? ക്രിമിനലുകളെല്ലാം പുറത്ത്, നിങ്ങൾ ഭരിക്കുന്ന കേരളം ബിഹാറാണോ?’..

യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തിൽ ഇല്ലാത്തത്ര കടക്കെണിയിലേക്ക് സംസ്ഥാനത്തെ ജനങ്ങളെ തള്ളിയിട്ട ശേഷമാണ് ഭരണകൂടം വിടപറയുന്നത് എന്ന് സതീശൻ കുറ്റപ്പെടുത്തി. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ തലയിൽ കെട്ടിവെച്ചാണ് പിണറായി വിജയൻ അടുത്ത മാസം സലാം പറയാൻ പോകുന്നത് എന്നും സതീശൻ ആഞ്ഞടിച്ചു.
വരാനിരിക്കുന്ന തലമുറയുടെ കേരളത്തെ പിണറായി സർക്കാർ ഇല്ലാതെയാക്കിയെന്നും കേരളത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാരിനെതിരായ ജനരോഷം ആളിക്കത്തുകയാണ് എന്നും സതീശൻ പറഞ്ഞു. സകല മേഖലകളിലും സർക്കാർ പരാജയമാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏത് അവസ്ഥയിലാണ് എന്ന് പോലും വിശേഷിപ്പിക്കാൻ കഴിയില്ല എന്നും സതീശൻ പറഞ്ഞു.



