മുകേഷിനൊപ്പമുള്ള ചിത്രം പ്രചരിക്കുന്നതിനെതിരെ എം എ ഷഹനാസ്

പീഡനക്കേസിൽ ആരോപണവിധേയനായ നടനും എംഎൽഎയുമായ മുകേഷിനൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. അതിനൊരു ക്ലാരിറ്റിക്ക് വേണ്ടി എന്നെ ഇഷ്ടപെടുന്ന കുറച്ചു പേർക്ക് വേണ്ടി മാത്രമാണ് ഈ പോസ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ഷഹനാസിന്റെ കുറിപ്പ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
”സൈബർ ബുള്ളിയിങ് കൊണ്ട് ആത്മഹത്യ ചെയ്ത ഒരുപാട് മനുഷ്യരുണ്ട്. അങ്ങനെ സൈബർ ബുള്ളിയിങ്ങ് കാരണം ഞാൻ ആത്മഹത്യ ചെയ്തു എങ്കിൽ അത് എത്ര പ്രാവിശ്യം ആയിരിക്കണം എന്ന് ആലോചിക്കായിരുന്നു. എന്നെ പോലെ അങ്ങനെ ചിന്തിക്കുന്ന എത്ര മനുഷ്യർ ഉണ്ട്. നിലപാട് പറഞ്ഞതിന്റെ പേരിൽ, അനുഭവിച്ച ചൂഷണം പറഞ്ഞതിന്റെ പേരിൽ അങ്ങനെ അങ്ങനെ…..എത്ര സ്ത്രീകളെ നിങ്ങൾ കൊല്ലാതെ കൊന്നിട്ടുണ്ട്? അതും സത്യം പകൽ പോലെ വെളിച്ചത്തിൽ നിങ്ങൾക്കൊക്കെ മുന്നിൽ നിന്നാലും ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ നിങ്ങൾ എത്ര മനുഷ്യരെ കൊന്നിട്ടുണ്ട്…?
ഞാൻ എന്തായാലും ആത്മഹത്യാ ചെയ്യില്ല. ഞാൻ എങ്ങാനും പെട്ടന്ന് ദുരൂഹമായി മരിച്ചു പോയാൽ എനിക്ക് ചുറ്റുമുള്ള എന്റെ മകൾ അടക്കമുള്ളവരോട് ഞാൻ പറയാറുണ്ട് അത് ആരെങ്കിലും എന്നെ തല്ലി കൊന്നത് ആയിരിക്കും എന്ന്….ഞാൻ ആത്മഹത്യ ചെയ്യില്ല എന്ന്…കാരണം ഞാനെന്റെ ജീവിതത്തെ അത്രയേറെ ഇഷ്ടപെടുന്നുണ്ട്…..പറഞ്ഞു വന്നത് മറ്റൊന്നുമല്ല സൈബർ സ്പേസ് അത് ഏത് രാഷ്ട്രീയമാവട്ടെ അവരുടെ ബുള്ളിയിങ് കാലാ കാലങ്ങളിൽ അനുഭവിച്ചിട്ടുണ്ട്. അതോണ്ട് തന്നെ നല്ല തൊലികട്ടി തന്നെയാണ്…. ഈ നിമിഷവും കടന്നു പോകും. വിചാരിച്ചു നിൽക്കാൻ ഇതു എനിക്ക് അത്ര മോശമായ അവസ്ഥയും അല്ല…ഇതിനേക്കാൾ മോശം അവസ്ഥ ഒക്കെ തരണം ചെയ്തു തന്നെയാണ് ഇന്ന് ജീവിക്കുന്ന അവസ്ഥയിൽ എത്തിയത്. അല്ലെങ്കിലും പ്രതികരിച്ചതിന്റെ പേരിൽ കലാകാലങ്ങളിൽ നിങ്ങളൊക്കെ തന്ന മോശം പേരുകൾ ഇനി ഒരു കാലത്തും വരാനും ഇല്ല, അതിനപ്പുറം ഒരു പെണ്ണിനെ ഒരു മനുഷ്യനെ പറയാനും ഇല്ല…
ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം ചില പ്രിയപ്പെട്ട ആളുകൾ പറഞ്ഞത് കൊണ്ടാണ്. 2023 നിയമസഭ പുസ്തകോത്സവത്തിൽ മാക്ബെത് പബ്ലികേഷൻസിന്റെ സ്റ്റാൾ സന്ദർശിച്ച മുകേഷ് എം എൽ യും ഞാനും ഉള്ള ഫോട്ടോ പലയിടത്തും ഷെയർ ചെയ്യുന്നതായിട്ട് അറിഞ്ഞു… അതിനൊരു ക്ലാരിറ്റിക്ക് വേണ്ടി എന്നെ ഇഷ്ടപെടുന്ന കുറച്ചു പേർക്ക് വേണ്ടി മാത്രമാണ് ഈ പോസ്റ്റ്….ഫോട്ടോ നിങ്ങൾ ഷെയർ ചെയ്യുന്നതിൽ എനിക്കൊരു വിരോധവുമില്ല. സന്തോഷം മാത്രം ഉള്ളു..പക്ഷേ ഇല്ലാ കഥകൾ പറഞ്ഞാവരുത് നിങ്ങളുടെ ഒക്കെ നിലപാടുകൾ. 2024 ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നത്. അതിന് ശേഷമാണ് സിനിമയിലെ പല യുവതികളും തുറന്നു പറച്ചിലുകൾ നടത്തിയത് ഒരുപാട് സ്ത്രീകൾ വേട്ടക്കാർക്ക് എതിരെ എഴുതിയത്. അന്നത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്തിന് എതിരെ ഒരു അന്യ നാട്ടിലെ ഒരു നായിക തുറന്നു പറച്ചിൽ നടത്തിയത്, മുകേഷിന് എതിരെ നിരവധി ആരോപണങ്ങൾ വന്നത്…
സത്യത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സ്ത്രീകൾക്ക് തന്റേടം നൽകുന്ന സമയത്തുതന്നെയാണ് സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ അടക്കം ഇരയെ മോശമായി നടത്തിയ പ്രസ്താവനകൾ ഉണ്ടായത്…ആ സമയങ്ങളിലൊക്കെ സ്ത്രീ പീഡകർ ആയ ഇവർക്കൊക്കെ എതിരെയും മന്ത്രി ആയിട്ട് പോലും സ്ത്രീകളെ പരാതിക്ക് ഒരു പ്രാധാന്യം നൽകാത്ത മന്ത്രി സജി ചെറിയാന് എതിരെയും പ്രതികരിച്ചിട്ടുണ്ട്…. ഇതൊക്കെ യൂട്യൂബിൽ ഇപ്പോഴും ചാനലുകളിൽ ഉള്ള വാർത്തയാണ്… ലിങ്ക് താഴെ കൊടുക്കുന്നു… നിങ്ങൾ എന്റെ ഫേസ്‌ബുക്ക് വാളിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് പോകുന്ന ചില ഫോട്ടോകൾക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി ഞാനല്ല….
മി ടു ആരോപണം വരുന്ന ഒരു പീഡകന്റെയും ഒപ്പം വേദി പോലും പങ്കിടില്ല എന്നത് ജീവിതത്തിൽ എടുത്ത തീരുമാനമാണ്. അത് എല്ലാക്കാലത്തും ജീവിതത്തിൽ പ്രായോഗികമാക്കി എന്റെ മനസാക്ഷിയോട് കൂറ് പുലർത്തേണ്ട ഒന്നാണ്. അതിനെയൊക്കെ നിങ്ങൾ ആൺ പെൺ വ്യത്യസമില്ലാതെ അപമാനിച്ചു കളയാം എന്നൊരു തോന്നലുണ്ടെങ്കിൽ ഒന്നൂടി പറയുന്നു എനിക്ക് അസാമാന്യ തൊലിക്കട്ടിയാണ്.. നിങ്ങൾ എന്നെ എന്തൊക്കെ വിധത്തിൽ അപമാനപ്പെടുത്തിവിട്ടാലും അതിൽ തളരാൻ പോകുന്നില്ല.. അല്ലെങ്കിൽ ചിലപ്പോൾ ഞാൻ ആദ്യം പറഞ്ഞത് പോലെ നിങ്ങളെന്നെയങ്ങു കൊന്ന് കളഞ്ഞേക്കണം….
പറഞ്ഞു വന്നത് വർഷങ്ങൾ വ്യത്യാസമുണ്ട് എന്ന് തന്നെയാണ്…പിന്നെ ഈ കാലങ്ങളിൽ ഒക്കെയും മനസ്സിലായത് ഒരുപാട് ബഹുമാനിക്കുന്ന, വായിക്കുന്ന, പ്രസംഗിക്കുന്ന, രാഷ്ട്രീയം – സിനിമ – സാഹിത്യം ഇതിലൊക്കെയുള്ള മനുഷ്യരെകുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പ്രിയപ്പെട്ട പെണ്ണുങ്ങൾ തരുന്നത്. അത് ഇപ്പോൾ അവസാനമുണ്ടായ നിയമസഭ പുസ്തകോത്സവത്തിൽ അടക്കം… അതിനൊന്നും ജാതിയില്ല ,മതമില്ല, വർണ്ണമില്ല എന്തിനു ലിംഗ വ്യത്യാസം പോലുമില്ല…. അത്രയും മനുഷ്യരെ ചൂഷണം ചെയ്തവരെ ഒക്കെ തിരിച്ചു അറിയുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ ഉണ്ട്…. അവരോട് മിണ്ടിയതിന്റെ ഈ പറഞ്ഞ ഫോട്ടോ എടുത്തതിന്റെ അപമാനമുണ്ട്…. എന്നാലും ഒരിക്കലും ഞാൻ ഇങ്ങനെ പറയില്ല എനിക്ക് ഇങ്ങനെ ഒരു അനുഭവം അയാളിൽ നിന്ന് അവളിൽ നിന്ന് ഉണ്ടായിട്ടില്ല, അതുകൊണ്ട് ഞാൻ ഇതു വിശ്വസിക്കില്ല എന്ന്….ഇരയ്ക്കൊപ്പം തന്നെയാണ് ഏത് കാലത്തും..ഇതു വരെ പറഞ്ഞ എല്ലാ കാര്യങ്ങളും തെളിവുകൾ മനസിലാക്കി മാത്രമേ എഴുതിയിട്ടുള്ളു. അതുകൊണ്ടുതന്നെ ഒരുകാലത്തും ഇട്ട പോസ്റ്റ് റിമൂവ് ചെയ്യുകയോ മാറ്റി പറയുകയോ ചെയ്തിട്ടില്ല… അതെന്റെ ആത്മവിശ്വാസമാണ്. തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടുമില്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല.”



