മരിച്ചെന്നു കരുതി അന്ത്യകർമ്മങ്ങൾ നടത്തുന്നതിനിടെ വയോധികയ്ക്ക് ജീവൻ.. സംഭവം തീർത്ഥാന നഗരമായ..
മരിച്ചെന്നു കരുതി അന്ത്യകർമ്മങ്ങൾക്കായി ശ്മശാനത്തിൽ എത്തിച്ച വയോധികയ്ക്ക് ജീവൻ. അന്ത്യകർമങ്ങൾ നടത്തുന്നതിനു നിമിഷങ്ങൾക്ക് മുൻപാണ് 86 കാരിയായ പി. ലക്ഷ്മിക്ക് ജീവനുള്ളതായി കണ്ടെത്തിയത്. ഒഡീഷയിലെ തീർഥാടന നഗരമായ പുരിയിലെ ശ്മശാനത്തിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലക്ഷ്മി ഒഡീഷയിലുള്ള മരുമകന്റെ വീട്ടിലേക്ക് പോയപ്പോഴാണ് മരിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.
‘‘കണ്ണുകള്‍ തുറക്കുന്നുണ്ടായിരുന്നില്ല ശ്വസിക്കുന്നതിന്റെ ലക്ഷണങ്ങളും കണ്ടില്ല, അപ്പോൾ മരിച്ചെന്നു കരുതി എല്ലാവരെയും അറിയിക്കുകയായിരുന്നു. വീട്ടിൽ നിന്ന് മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ടുപോകാൻ വാഹനവും തയാറാക്കി’’ – ബന്ധുവായ സ്ത്രീ പറഞ്ഞു.
അന്ത്യകർമ്മങ്ങൾക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ ശ്മശാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും മറ്റു ജീവനക്കാരുമാണ് വയോധികയ്ക്ക് ജീവനുള്ളതായി കണ്ടെത്തിയത്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഹൃദയവും വൃക്കകളും പ്രവർത്തിക്കുന്നുണ്ടായിരുന്നെന്നും എന്നാൽ തലച്ചോർ കൃത്യമായി പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും നില ഗുരുതരമാണെന്നും ഡോക്ടർ അറിയിച്ചു.