രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ പാലക്കാട് മണ്ഡലത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല.. നിബന്ധന ഇങ്ങനെ..
സ്ത്രീകൾക്ക് മോശം സന്ദേശം അയച്ചുവെന്നും പെൺസുഹൃത്തിനെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്കായി പാർട്ടിക്കുള്ളിൽ മുറവിളി ഉയരുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം പരസ്യമായും അല്ലാതെയും രാജി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നിയമോപദേശം തേടിയിരിക്കുകയാണ് കോൺഗ്രസ്. ജനപ്രാതിനിഘ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരം രാഹുൽ ഇപ്പോൾ രാജിവെക്കുകയാണെങ്കിൽ ഇനിയൊരു ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണ്.
ഒരു ജനപ്രതിനിധി രാജി വച്ചാല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യത്ത് നിലവിലുള്ള വ്യവസ്ഥ. എന്നാൽ നിയമസഭക്ക് ഒരു വര്‍ഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്ന മറ്റൊരു നിബന്ധനയും ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് വ്യക്തമാക്കുന്നുണ്ട്
രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഇന്ന് രാജി വച്ചാല്‍ നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒൻപത് മാസം മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് നിയമപരമായി സാധ്യതയില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് സമാനമായ രീതിയില്‍ ഒഴിവ് വന്ന അംബാല, പുനെ, ചന്ദ്രപ്പൂര്‍, ഗാസിപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കമ്മീഷന് ഉപ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. ഇനി അഥവാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ വിയോഗത്തിൽ ഇവിടെയും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.