അമേരിക്ക ഉടക്കിയിട്ടും മൈൻഡ് ആക്കാതെ ഇന്ത്യ.. ഇന്ത്യയുടെ മറുചോദ്യത്തിന് മുന്നിൽ വെള്ളം കുടിച്ച് ട്രംപ്….
റഷ്യയിൽ നിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോവലിന്റെ സന്ദർശനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഈ മാസം അവസാനം റഷ്യ സന്ദർശിച്ചേക്കും.സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും, റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന കാര്യങ്ങൾ ആശങ്കയിലാക്കിയിരുന്നു. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ല. അവർ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നു. പക്ഷേ ഞങ്ങൾ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാൽ ഞങ്ങൾ 25% താരിഫ് നിശ്ചയിച്ചു. പക്ഷേ അടുത്ത 24 മണിക്കൂറിനുള്ളിൽ ഞാൻ അത് ഗണ്യമായി വർദ്ധിപ്പിക്കും. കാരണം ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുകയും യുദ്ധയന്ത്രത്തിന് ഇന്ധനം നൽകുകയും ചെയ്യുന്നു. ഈ വിഷയത്തിൽ ഞാൻ സന്തുഷ്ടനല്ല- ട്രംപ് പറഞ്ഞു.
യുക്രൈനിൽ ആളുകൾ കൊല്ലപ്പെട്ടിട്ടും ഇന്ത്യ റഷ്യൻ എണ്ണയിൽ നിന്ന് ലാഭം നേടുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് രംഗത്തെത്തിയിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക താരിഫുകൾ ചുമത്തുമെന്ന് ഇന്ത്യക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ലെന്ന് യുഎസ് പ്രസിഡന്റ് തുറന്നടിച്ചിരുന്നു.
അതേസമയം ഇതിനോട് ഇന്ത്യ രൂക്ഷമായാണ് പ്രതികരിച്ചത്. യുഎസും യൂറോപ്യൻ യൂണിയനും യുക്രൈൻ യുദ്ധത്തിനിടയിലും റഷ്യയുമായി വ്യാപാരം തുടരുമ്പോൾ, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തുന്നത് നീതികേടാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി റഷ്യയിൽ നിന്ന് യുറേനിയവും വളവും അമേരിക്ക ഇറക്കുമതി ചെയ്യുന്നില്ലേ എന്നും ഇന്ത്യ ചോദിച്ചു. എന്നാൽ തനിക്ക് അറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയ്ക്കെതിരെ യുഎസ് നടത്തിയ വിമർശനങ്ങളെ ഇന്ത്യ പ്രതിരോധിച്ചപ്പോൾ ഉന്നയിച്ച ഒരു പ്രധാന വിഷയമായിരുന്നു ഇത്.
ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി വിമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞാൻ അത് പരിശോധിക്കേണ്ടതുണ്ട്’ എന്നാണ് ട്രംപ് പ്രതികരിച്ചത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവന ഇറക്കിയിരുന്നു. യുഎസും യൂറോപ്യൻ യൂണിയനും കപടത കാണിക്കുന്നുവെന്നും എംഇഎ ആരോപിച്ചു.