ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായിൽ വവ്വാൽ കയറി.. ചികിത്സയ്ക്കായി ചെലവായത് 18 ലക്ഷം രൂപ..
ഫോട്ടോ എടുക്കുന്നതിനിടെ വായിൽ വവ്വാൽ കയറിയതോടെ യുവതിക്ക് ചെലവായത് പതിനെട്ട് ലക്ഷം രൂപ. മസാച്യുസെറ്റ്സ് സ്വദേശിനിയായ എറിക്ക എന്ന യുവതിക്കാണ് വവ്വാൽ വലിയ പണികൊടുത്തത്. റാബിസ് പ്രതിരോധ ചികിത്സക്കായാണ് യുവതിക്ക് ഇത്രയേറെ പണം ചെലവായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് യുവതിയുടെ വായിൽ വവ്വാൽ കയറിയത്. തുടർന്ന് ചികിത്സയ്ക്കായി 20,000 ഡോളർ ചിലവഴിക്കേണ്ടി വന്നെന്നും ഇതോടെ താൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലായെന്നും യുവതി പറയന്നു.
മസാച്യുസെറ്റ്സിൽ നിന്നും അരിസോണയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയുടെ വായിൽ വവ്വാൽ കയറിയത്. യാത്രയ്ക്കിടെ രാത്രിയിലെ ആകാശദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തന്റെ ക്യാമറയ്ക്കും തലയ്ക്കും ഇടയിലായി വവ്വാലിനെ കണ്ടതോടെ എറിക്ക പേടിച്ച് അലറിവിളിച്ചു. ഈ സമയംകൊണ്ട് വവ്വാൽ യുവതിയുടെ വായിൽ കയറുകയും നിമിഷങ്ങൾക്കകം പുറത്തേക്ക് പറക്കുകയുമായിരുന്നു. ഡോക്ടർ കൂടിയായ പിതാവിനോട് കാര്യങ്ങൾ പറഞ്ഞതോടെ അദ്ദേഹം വാക്സിനുകൾ എടുക്കാൻ നിർദേശിച്ചു. എന്നാൽ വവ്വാലിന്റെ കടിയേൽക്കാത്തതിനാൽ വാക്സിൻ എടുക്കാൻ തയാറായില്ല.
പിന്നീട് ചികിത്സ തുടങ്ങണമെന്ന് മനസ്സിലായതോടെ എറിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തു. ചികിത്സയ്ക്ക് സഹായകമാകുമെന്ന് കരുതിയാണ് എടുത്തതെങ്കിലും 30 ദിവസം കാത്തിരിക്കാനാണ് ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടത്. തുടർന്ന് മറ്റൊരു ഇൻഷുറൻസ് കമ്പനിയെ സമീപിക്കുകയും ചികിത്സയ്ക്ക് ആവശ്യമായ കുറച്ച് തുക ലഭിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് ബയോമെഡിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന എറിക്കയെ കമ്പനി പിരിച്ചുവിടുകയും ചെയ്തതോടെ സാമ്പത്തിക പ്രയാസങ്ങൾ രൂക്ഷമായി. ഒരു വവ്വാൽ കാരണം എറിക്കയുടെ ജീവിതം തന്നെ തകിടംമറിയുകയായിരുന്നു.



