ആലപ്പുഴ സ്വദേശിയായ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങി 15 കാരി…പിന്നീട് നടന്നത്….
ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15 കാരിക്ക് തുണയായി പൊലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയിൽ സംശയാസ്പദമായ രീതിയിൽ മൊബൈൽ ഫോൺ കണ്ടപ്പോള്‍ സഹോദരൻ അത് പിടിച്ചുവാങ്ങി വഴക്കു പറഞ്ഞു. ഇതോടെ താൻ പരാതി നൽകാൻ സ്റ്റേഷനിൽ പോവുകയാണെന്നറിയിച്ച് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി.

പിന്നാലെ വീട്ടുകാരും മഞ്ചേരി സ്റ്റേഷനിലെത്തി. എന്നാല്‍ പെണ്‍കുട്ടി സ്റ്റേഷനില്‍ എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ മനസിലാക്കുന്നത്. ഉടന്‍ തന്നെ പൊലീസ് വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തി.
അന്വേഷണത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലാണെന്ന് മനസിലാക്കി. കുട്ടിയുടെ ഫോണില്‍ നിന്ന് ഇയാളുടെ നമ്പര്‍ കണ്ടെത്തി വിളിച്ചു. ‘ഞാന്‍ പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ തിരൂരിലേക്ക് വരികയാണ്, ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണം അത് തടയരുത്’ എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. കേസിന്‍റെ ഗൗരവവും നിയമ വശവുമെല്ലാം ഇയാളെ പറഞ്ഞു മനസിലാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇയാള്‍ പിന്മാറാന്‍ തയ്യാറായില്ല.
പിന്നീട് ബസ് സ്റ്റാന്‍റില്‍ വിദ്യാർത്ഥിനിയെ കണ്ടെത്തി. ഉടൻ തന്നെ മഞ്ചേരി പൊലീസെത്തി വിദ്യാർത്ഥിനിയെ ഏറ്റെടുത്ത് പ്രശ്‌നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തി. പെണ്‍കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.




