തിരുവനന്തപുരത്ത് വൻ ചാരായവേട്ട….പിടികൂടിയത് ആരുടെ പറമ്പിൽ നിന്നാണെന്നോ…
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും വൻ ചാരായവേട്ട. വിൽപ്പനയ്ക്കായി ശേഖരിച്ച് വച്ചിരുന്ന 149 ലിറ്റർ വാറ്റ് ചാരായവും 39 ലിറ്റർ വൈൻ, വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ തുടങ്ങിയവയും കണ്ടെത്തി. സംഭവത്തിൽ വലിയമല പനയ്ക്കോട് സ്വദേശി ഭജൻലാലി (32) നെ റൂറൽ എസ്പിയുടെ സ്പെഷ്യല്‍ ഡാൻസാഫ് ടീം പിടികൂടി.
ജൻ ലാലിന്റെ വീട്ട് മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകൾക്ക് ഉളളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ചീര കൃഷി നടത്തി അതിന് സമീപം കുഴിയെടുത്താണ് അറകൾ രൂപപ്പെടുത്തിയിരുന്നത്. കൂടാതെ വിവിധ കുപ്പികളിലായി ലിറ്റർ കണക്കിന് വൈനും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയത് കൊണ്ട് വനം വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തും. കാട്ടുപന്നിയെ വേട്ടയാടാൻ വേണ്ടിയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. ആവശ്യക്കാർക്ക് 2000 മുതൽ 3000 രൂപയ്ക്ക് വാറ്റ് ചാരായം വിറ്റതായാണ് വിവരം. ആവശ്യക്കാർക്ക് സ്ഥലത്ത് എത്തിച്ച് നൽകുന്ന രീതിയായിരുന്നു പ്രതിയുടേതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.