മകളെ യാത്രയാക്കാൻ എത്തിയ അച്ചൻ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു, മകൾക്കും പരിക്ക്
കോട്ടയം: മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു. ഇതു കണ്ട് ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ മകൾക്കും പരിക്കേറ്റു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് (62) ആണ് മരിച്ചത്. വൈകിട്ട് 4.30ഓടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കൊച്ചി രാജഗിരി എഞ്ചിനീയറിംഗ് കോളജിൽ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിയായ അൻസയെ (21) യാത്രയാക്കാനാണ് പിതാവ് അലക്സ് എത്തിയത്. കന്യാകുമാരി- ബെംഗളൂരു ഐലൻഡ് എക്സ്പ്രസിന്റെ എസ് 4 കോച്ചിൽ മകളെ കയറ്റിയ ശേഷം ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് അൻസയും പുറത്തേക്ക് ചാടി. ഉടൻ തന്നെ ട്രെയിൻ അപായച്ചങ്ങല വലിച്ചു നിർത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അൻസയുടെ തലയ്ക്കാണ് പരിക്ക്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസും ആർ.പി.എഫും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.