വിവാഹം കഴിഞ്ഞ് 6 മാസം..’പ്ലേറ്റ് ശരിയായ സ്ഥലത്ത് വച്ചില്ലെന്ന് പറഞ്ഞ് വരെ മർദനം’..

വിവാഹം കഴിഞ്ഞ് ആറുമാസം മാത്രം പിന്നിട്ട യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍റെ ഭാര്യയായ 26കാരി മധു സിംഗിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ഭർത്താവ് അനുരാഗ് സിംഗ് മധുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നുവെന്ന് ആരോപിച്ച് മധുവിന്‍റെ കുടുംബം രംഗത്തെത്തി

അനുരാഗ് സിംഗ് സ്ത്രീധനത്തിന്‍റെ പേരിൽ മധുവിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായും ശാരീരികമായി മർദിച്ചിരുന്നതായും കുടുംബം ആരോപിച്ചു. ഇതേത്തുടർന്ന് മധുവിന്‍റെ പിതാവ് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി 25നാണ് മെർച്ചന്‍റ് നേവിയിലെ സെക്കൻഡ് ഓഫീസറായ അനുരാഗ് സിംഗും മധുവും വിവാഹിതരായത്. എന്നാൽ, വിവാഹശേഷം 15 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് അനുരാഗ് മധുവിനെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് കുടുംബം പറയുന്നു.

ചെറിയ കാര്യങ്ങൾക്കുപോലും അനുരാഗ് മധുവിനെ മർദിക്കുമായിരുന്നുവെന്ന് മധുവിന്‍റെ സഹോദരി പ്രിയ പറഞ്ഞു. മാർച്ച് 10ന് പ്ലേറ്റ് ശരിയായ സ്ഥാനത്ത് വെച്ചില്ലെന്ന കാരണത്താൽ അനുരാഗ് മധുവിനെ മർദിച്ചു. അന്ന് മധു തന്നെ ഫോണിൽ വിളിച്ച് ‘വേഗം വരൂ, അല്ലെങ്കിൽ അയാൾ എന്നെ കൊല്ലും’ എന്ന് പറഞ്ഞ് സഹായം അഭ്യർത്ഥിച്ചിരുന്നതായും പ്രിയ ഓർത്തെടുത്തു. ഈ സംഭവം തന്‍റെ കുടുംബത്തെ തകർത്തു കളഞ്ഞെന്നും പ്രിയ കൂട്ടിച്ചേർത്തു.

Related Articles

Back to top button