കേരളത്തിൽ പോളിയോ വിതരണം ഒക്ടോബർ 12 മുതൽ.. 5 വയസ് വരെ പ്രായമുള്ള 21 ലക്ഷം കുഞ്ഞുങ്ങൾക്ക്..
പോളിയോ വൈറസ് നിർമ്മാർജ്ജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. 5 വയസ്സിന് താഴെയുള്ള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എല്ലാ രക്ഷാകർത്താക്കളും 5 വയസ്സുവരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ബൂത്തുകൾ ഒക്ടോബർ 12-ന് രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കും. ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബോട്ട് ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ ഒക്ടോബർ 12-ന് വൈകിട്ട് 8 മണി മണിവരെ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകളും ഒക്ടോബർ 12, 13, 12,13,14 തീയതികളിൽ പ്രവർത്തിക്കും.
ഒക്ടോബർ 12-ന് ബൂത്തുകളിൽ തുളളിമരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ എത്തി തുള്ളിമരുന്ന് നൽകും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.