ചേർത്തലയിലെ കുഞ്ഞിനെ കൈമാറിയിട്ടില്ല..കൊലപ്പെടുത്തിയതായി സംശയം..അമ്മയും സുഹൃത്തും കസ്റ്റഡിയിൽ..
ചേര്‍ത്തലയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിൽ. കുഞ്ഞ് ജീവനോടെ ഇല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.യുവതി കുഞ്ഞിനെ കൈമാറിയെന്ന് പറഞ്ഞത് നുണയാണെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയായ യുവതിയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടര്‍ക്ക് വിറ്റുവെന്നാണ് യുവതി പറഞ്ഞത്. ഇതിന് പിന്നാലെയാണ് യുവതിയെയും സുഹൃത്തിനെയും ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കൈമാറിയത് നിയവിരുദ്ധമായിട്ടാണെന്നും രണ്ടു ദിവസത്തിനുള്ളിൽ കുഞ്ഞിനെ ഹാജരാക്കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും സിഡബ്ല്യുസി വ്യക്തമാക്കി. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ കൂടെ നിന്നത് വാടകയ്ക്ക് നിര്‍ത്തിയ സ്ത്രീയായിരുന്നു. ബന്ധുക്കളോ മറ്റാരും കൂടെയുണ്ടായിരുന്നില്ല. സാമ്പത്തിക പ്രശ്നം മൂലമാണ് കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ളവർക്ക് നല്‍കിയതെന്നാണ് യുവതി പറഞ്ഞതെന്നും വളര്‍ത്താൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് നല്‍കിയതെന്നും യുവതി പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ ഷിൽജ പറഞ്ഞിരുന്നു. പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പ്രസവിച്ചത്.