ചെമ്മീനിന്റെ കറുത്ത നാര് കളയാതെയാണോ കഴിക്കുന്നത് ?

കടല്‍ഭക്ഷണ പ്രേമികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ചെമ്മീന്‍. മത്സ്യ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്ത പലരും ചെമ്മീന്‍ മാത്രം കഴിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അത്രമാത്രം ചെമ്മീന്‍ പ്രേമികളാണ് നാട്ടിലുള്ളത്. ചെമ്മീന്‍ റോസ്റ്റ് ചെയ്തും കറിവെച്ചും വരട്ടിയും ഉണക്കി പൊടിച്ചും ചമ്മന്തിയില്‍ ചേര്‍ത്തുമെല്ലാം പലവിധത്തില്‍ ആഹാരമാക്കാറുണ്ട്. ഇത്രമാത്രം സ്വാദിഷ്ടമായ ചെമ്മീന്‍ പാകം ചെയ്യുന്നതിന് മുമ്പ് വൃത്തിയാക്കിയെടുക്കുക എന്നുള്ളതാണ് ടാസ്‌ക്.

വിവിധ വലിപ്പത്തിലുള്ള ചെമ്മീന്‍ നമുക്ക് ലഭ്യമാണ്. കൈപ്പത്തിയുടെ വലിപ്പമുള്ള കൊഞ്ച് മുതല്‍ പൊടിചെമ്മീന്‍ വരെ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കും. ഇതില്‍ ക്ലീന്‍ ചെയ്തെടുക്കാന്‍ ഏറ്റവും പ്രയാസം ചെറിയ ചെമ്മീനാണ്. താരതമ്യേന വലിപ്പം കുറവുള്ള ചെമ്മീനാകുമ്പോള്‍ അത് നന്നാക്കിയെടുക്കാനുള്ള പ്രയാസം മൂലം പലരും അതിന്റെ കറുത്ത നാര് കളഞ്ഞ് കറിവയ്ക്കാന്‍ മെനക്കെടാറില്ല. ചെറിയ ചെമ്മീന്റെ നാര് കഴിച്ചാലും വലിയ ആരോഗ്യപ്രശ്നമൊന്നുമില്ലെന്ന വിലയിരുത്തലാണ് പലര്‍ക്കും.

ചെമ്മീനിന്റെ മുതുകില്‍ കാണുന്ന കറുത്ത നാര് അതിന്റെ നാഡിയാണ് (vein). ഇവയോടൊപ്പം പച്ചകലര്‍ന്ന നാരും ചിലപ്പോള്‍ കാണാന്‍ സാധിക്കും. അത് ചെമ്മീനിന്റെ ശരീരത്തിലുള്ള മാലിന്യങ്ങളും വിഷവസ്തുക്കളുമാണ്. ഇത്തരം വസ്തുക്കള്‍ നീക്കം ചെയ്യാതിരിക്കുകയോ ഭാഗികമായി നീക്കം ചെയ്ത് ആഹാരമാക്കുകയോ ചെയ്യുന്നത് വലിയ അലര്‍ജിക്ക് കാരണമാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അലര്‍ജിയുള്ള ആളുകള്‍ ചെമ്മീനിന്റെ കറുത്ത നാര് കഴിക്കുമ്പോള്‍ തൊണ്ടവേദന, ശ്വാസതടസം എന്നിവയും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം പൊതുവെ അലര്‍ജിയില്ലാത്ത ആളുകള്‍ക്ക് ഈ പ്രശ്നം പ്രഥമദൃഷ്ട്യാ ഉണ്ടാവുകയില്ല. പക്ഷെ ഈ വിഷവസ്തുക്കള്‍ ശരീരത്തില്‍ ചെന്നാല്‍ അത് ദഹന വ്യവസ്ഥയെയും കുടലിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. ചിലരില്‍ നേരിയ വയറുവേദന അനുഭവപ്പെടാവുന്നതാണ്. മറ്റ് ചിലരില്‍ വേദനകള്‍ ഒന്നും തന്നെ പ്രകടമാകുകയില്ല. പക്ഷെ ശരിയായ വിധം ക്ലീന്‍ ചെയ്‌തെടുക്കാത്ത ചെമ്മീന്‍ നിരന്തരമായി കഴിക്കുന്നത് മൂലം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ പതിയെ ആരംഭിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതുകൊണ്ട് ചെമ്മീന്‍ ആഹാരമാക്കുന്ന ഏതൊരാളും അവയുടെ കറുത്ത നാരും പച്ചകലര്‍ന്ന വിസര്‍ജ്ജ്യവും കളഞ്ഞതിന് ശേഷം പാകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

Related Articles

Back to top button