ജീവന്‍ രക്ഷാകേന്ദ്രങ്ങളായ ആശുപത്രികള്‍ ജീവനെടുക്കുന്ന കേന്ദ്രങ്ങളായി മാറിയെന്ന് കെ.സി.വേണുഗോപാല്‍ …..

ആലപ്പുഴ : ജനങ്ങള്‍ക്ക് ആശ്രയം നല്‍കേണ്ടതും ജീവന്‍ സംരക്ഷിക്കേണ്ടതുമായ ആശുപത്രികള്‍ ജീവനെടുക്കുന്ന കേന്ദ്രങ്ങളായി മാറുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ .
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരണമടഞ്ഞ അമ്പലപ്പുഴ കരൂര്‍ ഷിബിനയുടേയും പുന്നപ്ര അഞ്ചില്‍ ഉമൈബയുടേയും വീടുകള്‍ സന്ദര്‍ശിച്ച് ഇരുവരുടെയും ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു കെ.സി.വേണുഗോപാല്‍.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗികള്‍ മരിക്കാനിടയായ സംഭവം ഏറ്റവും ദൗര്‍ഭാഗ്യകരമാണ്.സര്‍ക്കാര്‍ മെഡിക്കല്‍ കോളോജുകളില്‍ ഇപ്പോഴിത് ഒറ്റപ്പെട്ട സംഭവമല്ല. ആലപ്പുഴ മെഡിക്കല്‍ കോളേജിന് പുറമെ കോഴിക്കോട് മെഡിക്കല്‍ക്കോളേജിലും ഇത്തരത്തില്‍ ചികിത്സാപ്പിഴവ് തുടര്‍ച്ചയാവുകയാണ്.കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. അതിനാലാണ് രോഗികള്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിക്കുന്ന അവസ്ഥവരെയുണ്ടാകുന്നത്. ചികിത്സാപ്പിഴവുണ്ടായാല്‍ ആഭ്യന്തര കമ്മിറ്റിയെ നിയോഗിക്കും. ഇത്തരം ആഭ്യന്തരകമ്മിറ്റികളുടെ റിപ്പോര്‍ട്ടിന് അപ്പുറത്തേക്ക് ഒരു നടപടിയുമില്ല.ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് എത്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവയില്‍ എന്തങ്കിലും നടപടി ഉണ്ടായോ. അന്വേഷണ റിപ്പോര്‍ട്ടിന് മേലുള്ള കര്‍ശന നടപടികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇനിയും ചികിത്സാപ്പിഴവിന്റെ പേരില്‍ മറ്റൊരു രോഗിക്ക് ജീവന്‍ നഷ്ടമാകില്ലായിരുന്നു.പലപ്പോഴും ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടുകള്‍ ആരോപണവിധേയരെ സംരക്ഷിച്ചെടുക്കാന്‍ മാത്രമുള്ളവയായി മാറിയെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.
പണ്ടൊക്കെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അവിടം ആരോഗ്യമന്ത്രി സന്ദര്‍ശിക്കും.ഇവിടെ എന്തെങ്കിലും നടപടി ഉണ്ടായോ.എന്ത് കേട്ടാലും കുലുങ്ങാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.സര്‍ക്കാര്‍ ആശുപത്രിയുടെ ശത്രുക്കള്‍ അതിനകത്ത് തന്നെ.ചികിത്സതേടാനെത്തുന്ന സാധാരണക്കാരായ രോഗികളില്‍ ഭീതിപടര്‍ത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളെ സഹായിക്കുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സീനയര്‍ ഡോക്ടര്‍മാര്‍ പലപ്പോഴും ഇല്ലാത്ത അവസ്ഥയാണ്.
കേരള മോഡല്‍ ആരോഗ്യ സംവിധാനം തകര്‍ന്നു.പൊതുജനാരോഗ്യ മേഖലയെ രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ ശോചന്യാവസ്ഥ എത്രയും വേഗം പരിഹരിക്കണം. അതിന് വേണ്ട നിരന്തര ഇടപെടുകളുമായി മുന്നോട്ട് പോകും.എന്നിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ശക്തമായ ഇടപെടലുകളും നടപടികളും ഉണ്ടാകും. രാഷ്ട്രീയത്തേക്കാള്‍ ഇത് മുനുഷ്യജീവന്റെ പ്രശ്‌നമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

Related Articles

Back to top button