കേരള സ്റ്റോറി 2വിനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി…

കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2ന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ സ്വകാര്യ അന്യായ പരാതി. സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിംഗ്, നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ എന്നിവര്‍ക്ക് എതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ആബിദ് അലിയാണ് കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിച്ചത്.
ടീസറിനും ട്രൈയിലറിനും എതിരെയാണ് സ്വകാര്യ അന്യായം സമർപ്പിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും വഴി സംവിധായകനും നിര്‍മ്മാതാവും സമൂഹത്തില്‍ മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാനും വർഗീയ കലാപം സൃഷ്ടിക്കാനും ശ്രമിക്കുകയാണ് എന്നും മതവിദ്വേഷം പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി.
ഇന്ത്യയിലെ 85 ദശലക്ഷം അവിവാഹിതരായ ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മതം മാറ്റുക എന്നതാണ് മുസ്‌ലിം യുവാക്കളുടെ ലക്ഷ്യം എന്നാണ് ടീസര്‍ സ്ഥാപിക്കുന്നത്. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും ടീസറിലുണ്ട്. ഈ ലക്ഷ്യത്തിനെതിരെ പോരാടാന്‍ ഓരോ ഹിന്ദുവും ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് ആഹ്വാനം ചെയ്യുന്നു എന്നാണ് പരാതിക്കാരന്റെ ആക്ഷേപം. ടീസറിനും ട്രെയിലറിനും അനുമതി നല്‍കിയിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അവ രണ്ടും ചിത്രത്തിന്റെ ഭാഗമല്ലെന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട് എന്നും സ്വകാര്യ അന്യായത്തില്‍ പറയുന്നു.



