ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി… ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇറങ്ങിയോടി പുഴയില്‍ച്ചാടി.. ഒടുവിൽ…
ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി. മോതിരം പുറത്തെടുക്കാന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇറങ്ങിയോടി പുഴയില്‍ച്ചാടിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പരിക്കുകളോടെ പുറത്തെടുത്ത് തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം ജില്ലയില്‍ തിരൂരിലാണ് വേറിട്ട സംഭവം. വെട്ടം വിആര്‍സി ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കായി വന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിയായ 26കാരനാണ് പുഴയില്‍ച്ചാടിയത്. ബന്ധുക്കള്‍ ചികിത്സയ്ക്കായി സെന്ററിലെത്തിച്ച യുവാവ് താന്‍ വഴിയില്‍വെച്ച് മോതിരം വിഴുങ്ങിയെന്ന് ആശുപത്രി അധികൃതരോട് പറയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ മോതിരം പുറത്തെടുക്കാന്‍ കൊണ്ടുവന്നു. എക്‌സ്‌റേയില്‍ വയറ്റില്‍ മോതിരം കണ്ടെത്തി. മലവിസര്‍ജ്ജനത്തിനൊപ്പം മോതിരം പുറത്തുവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞ് ചികിത്സ നല്‍കി.
തിരിച്ച് വിആര്‍സി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, യുവാവ് ഏറ്റിരിക്കടവ് പാലത്തിനുമുകളില്‍നിന്ന് തിരൂര്‍-പൊന്നാനിപുഴയിലേക്ക് ചാടി. ഉടന്‍ സുഹൃത്തുക്കള്‍ രണ്ടുപേരും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള തോണി ഉപയോഗിച്ച് പുഴയിലിറങ്ങി യുവാവിനെ രക്ഷിച്ചു. സാരമായ പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു