മന്ത്രി കെബി ഗണേഷ്കുമാറിനെതിരെ വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റിട്ടതെന്ന് യദുകൃഷ്ണൻ…

കൊല്ലം: മന്ത്രി കെബി ഗണേഷ്കുമാറിനെതിരെ വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യദുകൃഷ്ണൻ.
താൻ വെളിപ്പെടുത്തൽ നടത്തിയിട്ടും മന്ത്രി വളരെ ലാഘവത്തോടെയാണ് ഇതിനോട് പ്രതികരിച്ചതെന്നും വാളകത്ത് നടന്നത് ഗൗരവമുള്ള സംഭവമാണെന്നും മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചുവെന്നും യദുകൃഷ്ണൻ ആരോപിച്ചു. മൊബൈൽ പിടിച്ചു വാങ്ങാൻ ഡ്രൈവർ ശാന്തൻ ശ്രമിച്ചു.112 ൽ വിളിച്ചശേഷം പൊലീസ് സ്ഥലത്തെത്തി. എന്നാൽ, പൊലീസ് മറ്റൊന്നും ചെയ്തില്ല. അവിടെ നിന്നും പിന്മാറി പോവുകയായിരുന്നു. പൊലീസ് ഇടപെടാത്തത് ദൗർഭാഗ്യകരമാണ്. ഇത് വ്യക്തിപരമായ വിഷയമല്ലെന്നും മന്ത്രിയുടെ ഡ്രൈവറും മറ്റ് സ്റ്റാഫുകളും ഈ വിഷയത്തിൽ ഇടപെട്ടുവെന്നും യദുകൃഷ്ണൻ പറഞ്ഞു.
ഗണേഷ് കുമാറിന്റെ വാളകത്തെ കീഴൂട്ട് വീട്ടില്‍ വെച്ച് മന്ത്രിയുടെ ഭാര്യ അവിഹിതത്തിന്റെ തെളിവുകള്‍ മൊബൈലില്‍ പകർത്തിയെന്നും, മൊബൈല്‍ കൈക്കലാക്കാൻ ഗണേഷ് കുമാർ ശ്രമിച്ചുവെന്നുമായിരുന്നു യദുകൃഷ്ണൻ സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിൽ ആരോപിച്ചത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഭാര്യയെ മർദ്ദിച്ചുവെന്നും പരിക്കേറ്റെന്നും യദുകൃഷ്ണൻ ആരോപിച്ചു.
സ്ഥലത്തെത്തിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും യദുകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായെന്ന് അറിയില്ലെന്നും മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസിന് ഗണേഷ്കുമാറിനെതിരെ വിഡിയോ തെളിവുകള്‍ കൈമാറിയിട്ടും നടപടിയെടുക്കാത്തതെന്താണെന്നും ഫെയ്സ്ബുക് പോസ്റ്റില്‍ യദുകൃഷ്ണൻ ചോദിച്ചിരുന്നു. ഈ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മന്ത്രി തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്ന വെല്ലുവിളിയും യദുകൃഷ്ണൻ ഉയര്‍ത്തിയിരുന്നു.



