‘കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല…പണി തുടങ്ങിയെന്ന കള്ളം എന്തിന്….വി വസീഫ്

വയനാട് പുനരധിവാസത്തിന് വേണ്ടി ഡിവൈഎഫ്‌ഐ പണം കണ്ടെത്തിയത് പിരിവിലൂടെയല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ വി വസീഫ്. പലതരത്തിലുള്ള ചലഞ്ചുകള്‍ നടത്തി അധ്വാനത്തിലൂടെയാണ് പണം കണ്ടെത്തിയതെന്ന് വി വസീഫ് പറഞ്ഞു. ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചത് കണ്ണൂര്‍ ജില്ലയില്‍ നിന്നാണെന്നും മൂന്ന് കോടിയിലധികം തുക അവിടെ നിന്ന് ലഭിച്ചെന്നും വസീഫ് പറഞ്ഞു.

‘തിരുവനന്തപുരം പേട്ട കനറാ ബാങ്കിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ആക്രി ഫെഡറേഷന്റ ഭാരവാഹികള്‍ ആക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രയാസം ഇല്ല. പാവപ്പെട്ടവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്യുന്നുണ്ട്. പണത്തിന്റെ എല്ലാ കണക്കും വളരെ സുതാര്യമാണ്. വി ഡി സതീശന്‍ ഒരാളെ പറഞ്ഞ് അയക്കണം. എല്ലാ കണക്കും പരിശോധിക്കാം’, വസീഫ് കൂട്ടിച്ചേര്‍ത്തു. ഡിവൈഎഫ്‌ഐക്ക് സിഎസ്ആര്‍ഐ ഫണ്ട് ലഭിച്ചിട്ടില്ലെന്നും ആര്‍ക്കും പരിശോധിക്കാമെന്നും വസീഫ് പറഞ്ഞു.

കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐയെ സംശയമുനയില്‍ നിര്‍ത്തുന്നുവെന്നും അന്തരീക്ഷത്തില്‍ നുണകള്‍ കൊണ്ട് മറകള്‍ സൃഷ്ടിക്കുന്നുവെന്നും വസീഫ് പറഞ്ഞു. കോണ്‍ഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാന്‍ പറ്റിയില്ലെന്നും വസീഫ് ചോദിച്ചു. ‘പണം കിട്ടിയില്ല എന്ന് അറിഞ്ഞിട്ടും എന്തിന് ദേശീയ നേതാക്കളെ കൊണ്ട് വന്ന് തറക്കല്ലിട്ടു? പ്രിയങ്ക ഗാന്ധി വയനാടിന്റെ എംപിയാണ്. തറക്കല്ലിട്ട പ്രിയങ്ക ഗാന്ധി ജനങ്ങളോട് മാപ്പ് പറയണം. കോണ്‍ഗ്രസിന്റെ പണം സമാഹരിച്ച ആപ്പ് എവിടെ? ഇതില്‍ അടിമുടി ദുരൂഹതയാണ്’, വസീഫ് കൂട്ടിച്ചേര്‍ത്തു.

പണം ഇല്ലാത്ത കോണ്‍ഗ്രസ് എന്തിനാണ് വീട് പണി തുടങ്ങി എന്ന് കള്ളം പറഞ്ഞതെന്നും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും വസീഫ് പറഞ്ഞു. കോണ്‍ഗ്രസ് ഉടായിപ്പ് കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗിനെതിരെയും വസീഫ് ആഞ്ഞടിച്ചു. മുസ്‌ലിം ലീഗ് ത്രീവ്രമായി വര്‍ഗീയത പറയുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമിയുമായി എന്ന് കൂട്ട് കൂടിയോ അന്ന് മുതല്‍ തീവ്രമായ വര്‍ഗീയത പറയുകയാണെന്നും വസീഫ് പറഞ്ഞു.

Related Articles

Back to top button