അഭിമാനച്ചിറകില്‍ കുതിക്കാന്‍ നൈസാര്‍ ഉപഗ്രഹം.. വിക്ഷേപണം എങ്ങനെ തത്സമയം കാണാം?
നാസ- ഐഎസ്ആര്‍ഒ സംയുക്ത ദൗത്യമായ എൻ ഐ സാർ അഥവാ നൈസാറിന്‍റെ വിക്ഷേപണം ഇന്ന്. വിക്ഷേപണത്തിന് ഒരുങ്ങുന്നത് ലോകത്തിലെ എറ്റവും മികച്ചതും ചെലവേറിയതുമായ ഭൗമ നിരീക്ഷണ ഉപഗ്രഹം. ദുരന്ത നിവാരണത്തിലും എൻ ഐ സാർ മുതൽക്കൂട്ടാകും. വിക്ഷേപണം വൈകീട്ട് 5:40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നടക്കും. നൈസാര്‍ വിക്ഷേപണം ഇസ്രൊ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം സ്‌ട്രീമിംഗ് ചെയ്യും. വൈകിട്ട് 5:30ന് ഐഎസ്ആര്‍ഒയുടെ ലൈവ് സ്‌ട്രീമിംഗ് ആരംഭിക്കും. 5:40നാണ് നൈസാര്‍ സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്16 റോക്കറ്റ് കുതിച്ചുയരും
ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ യശ്സസ് വീണ്ടും ഉയരുകയാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സഹകരണത്തോടെ ഐഎസ്ആര്‍ഒ വികസിപ്പിച്ച എന്‍ ഐ സാര്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നടക്കും. നാസ- ഐഎസ്ആര്‍ഒ സിന്തറ്റിക്ക് അപേർച്ചർ റഡാർ സാറ്റ്‌ലൈറ്റ് എന്നാണ് എന്‍ ഐ സാര്‍, നൈസാര്‍ എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്‍റെ പൂര്‍ണരൂപം. എന്‍ ഐ സാര്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണ ചെലവ് ആകെ 13,000 കോടി രൂപയ്ക്ക് മുകളില്‍ വരും. ഈ തുക നാസയും ഇസ്രൊയും പങ്കിടുന്നു. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് എറ്റവും മുടക്കുമുതലുള്ള ഉപഗ്രഹമാണ് നൈസാര്‍. 2,400 കിലോഗ്രാമാണ് നൈസാര്‍ ഉപഗ്രഹത്തിന്‍റെ ഭാരം. ജിഎസ്എൽവി-എഫ്16 ആണ് വിക്ഷേപണ വാഹനം. 747 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലൂടെയാവും നൈസാര്‍ ഭൂമിയെ ചുറ്റുക. അഞ്ച് വര്‍ഷമാണ് എന്‍ ആ സാര്‍ ദൗത്യത്തിന്‍റെ കാലാവധി