‘അടിമകളാകാന്‍ ഞങ്ങളില്ല, വോട്ട് ഫോര്‍ നോട്ട…ബോര്‍ഡ്‌വെച്ച് ‘സഖാക്കള്‍’

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി പൊന്നാനി എല്‍ഡിഎഫില്‍ ഉടലെടുത്ത തര്‍ക്കം പരസ്യമായ പോരിലേക്ക്. പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം കെ സക്കീറിനെതിരെ ‘ 44-ാം വാര്‍ഡ് സഖാക്കള്‍ പുതുപൊന്നാനി’ എന്ന പേരില്‍ മണ്ഡലത്തില്‍ വ്യാപകമായി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. വോട്ട് ‘നോട്ട’യ്ക്ക് രേഖപ്പെടുത്തുമെന്ന വെല്ലുവിളിയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

അടിമകളാകാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ചങ്ങലകളാല്‍ ബന്ധിതരല്ലെന്നുമാണ് പോസ്റ്ററിലെ പ്രധാന വാചകം. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന പ്രസ്ഥാനങ്ങള്‍ പരാജയത്തിന്റെ വരികള്‍ വായിക്കേണ്ടി വരും. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ വോട്ട് നോട്ടയ്ക്കായിരിക്കും തുടങ്ങിയ വരികളോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

വിഎസ് അച്യുതാനന്ദന്‍, ചെഗുവേര, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളോടുള്ള കടുത്ത അമര്‍ഷമാണ് ഈ ബോര്‍ഡുകളിലൂടെ പുറത്തുവരുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത് മുതല്‍ പ്രാദേശികമായി നിലനിന്നിരുന്ന അതൃപ്തിയാണ് ഇപ്പോള്‍ പരസ്യമായ പ്രതിഷേധമായി മാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ സ്വന്തം പാളയത്തില്‍ നിന്നുയരുന്ന ഈ ‘നോട്ട’ ഭീഷണി ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Related Articles

Back to top button