പാൽ, പലചരക്ക് , പാചക വാതകം…, എല്ലാമെത്തും റേഷൻ കടയിൽ: പൊതുവിതരണം സ്മാർട്ട് ആക്കാൻ സർക്കാർ
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ആധുനിക വത്കരിക്കാൻ വിഷൻ 2031 പദ്ധതിയുമായി സർക്കാർ. റേഷൻ കടകളെ സ്മാർട്ട് റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പാൽ, പലചരക്ക് സാധനങ്ങൾ, പാചക വാതകം, സ്റ്റേഷനറി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ റേഷൻ കട വഴി വിതരണം ചെയ്യുന്ന വിധത്തിൽ റീട്ടൈൽ ഔട്ട്ലറ്റുകളാക്കി മാറ്റുന്നതുൾപ്പെടെയുള്ള സാധ്യതകളാണ് സർക്കാർ പരിശോധിക്കുന്നത്. നിലവിൽ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന റേഷൻ കടകളിലൂടെ മിൽമ, സപ്ലൈകോ, കേരഫെഡ്, ഇന്ത്യൻ ഓയിൽ എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളും വീട്ടുപകരണങ്ങൾ, കാർഷികാവശ്യങ്ങൾക്കുള്ള സാധനങ്ങൾ എന്നിവയും ഉൾപ്പെടുത്തും. ആധുനിക ബില്ലിംഗ് സംവിധാനങ്ങൾ, ഡിജിറ്റൽ ഇൻവെന്ററി മാനേജ്മെന്റിലൂടെ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും വിഷൻ 2031 പദ്ധതിയിടുന്നു.
ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത, അടുത്തിടെ നടന്ന വിഷൻ 2031 സെമിനാറിൽ റേഷൻ കടകളെയും മാവേലി സ്റ്റോറുകളാക്കി മാറ്റുന്നതിനുള്ള നിർദ്ദേശം ഉരുത്തിരിഞ്ഞതായി ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി വിഷൻ 2031 നടപ്പാക്കാനാണ് പദ്ധതി. നടപ്പ് സാമ്പത്തിക വർഷം ഉൾപ്പെടുന്ന (2025-26) ആദ്യ ഘട്ടത്തിൽ അഞ്ച് 5 ജില്ലകളിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കും. രണ്ടാം ഘട്ടമായി (2026-28) പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തിൽ (2028-30 ) പദ്ധതിയെ ഏകജാലക സംവിധാനത്തിലേക്ക് കൊണ്ടുവരികയും കേന്ദ്രീകൃത നിരീക്ഷണം നടപ്പിലാക്കാനുമാണ് പദ്ധതിയിടുന്നത്.
നവീകരിച്ച ഔട്ട്ലെറ്റുകൾ വൺ-സ്റ്റോപ്പ് സൗകര്യ കേന്ദ്രങ്ങളായി പ്രവർത്തിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ചൂണ്ടിക്കാട്ടുന്നു. 2024 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 94,31,027 സാധുവായ റേഷൻ കാർഡുകളും 13,872 റേഷൻ കടകളുമാണുള്ളത്. ഇവയെ സപ്ലൈക്കോയുമായി ബന്ധപ്പെടുത്തി പ്രവർത്തനം മെച്ചപ്പെടുത്താനാണ് പദ്ധതിയിടുത്. ഇത് പ്രകാരം സപ്ലൈകോയുടെ 17 സബ്സിഡി ഉൽപ്പന്നങ്ങൾ റേഷൻ കടകളിലേക്കും എത്തിക്കും. ക്രെഡിറ്റ് വ്യവസ്ഥയിൽ ആയിരിക്കും സഹകരണം. ഇതിന് പുറമെ മിൽമയുമായി സഹകരിച്ച് പാലും മറ്റ് മൂല്യവർധിത ഉൽപനങ്ങളും റേഷൻ ഷോപ്പുകൾ വഴി ലഭ്യമാക്കും. ചെറുകിട ബാങ്കിങ് സേവനം, പാചക വാതക വിതരണം തുടങ്ങിയ സംവിധാനങ്ങളും റേഷൻ ഷോപ്പുകൾ വഴി ലഭ്യമാക്കാനാണ് നീക്കമെന്നും മന്ത്രി പറയുന്നു. നിലവിലുള്ള ഔട്ട്ലെറ്റുകളെ ആധുനികവൽക്കരിക്കുകയും കൂടുതൽ ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന കൺവീനിയൻസ് സ്റ്റോറുകളാക്കി മാറ്റുകയുമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.