വിശാൽ വധക്കേസ്….വിധി പകർപ്പ് പുറത്ത്…

ആലപ്പുഴ: എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. സാക്ഷി മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി കോടതി പറഞ്ഞു. പൊതുസ്ഥലത്ത് നടന്ന കുറ്റകൃത്യത്തില്‍ പ്രോസിക്യൂഷന് താത്പര്യമുള്ളവരെ മാത്രം സാക്ഷികളാക്കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചും അവ്യക്തതയുണ്ട്. ഗൂഢാലോചനയും നിയമവിരുദ്ധമായ ഒത്തുചേരലും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ലഭിച്ചു.
വിശാല്‍ കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടായിരുന്നു കോടതി വിധി. ‘മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു’ എന്ന ഒറ്റവരിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന ഇരുപത് പേരായിരുന്നു കേസിലെ പ്രതികള്‍. സംഭവം നടന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് നേരത്തേ പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു.



