മുൻ ഡ്രൈവറുടെ മകനെ ടിവികെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് വിജയ്; പിന്നാലെ വേദിയിൽ വിങ്ങിപ്പൊട്ടി ശബരീനാഥ്

നടൻ വിജയ്‌യുടെ മുൻ ഡ്രൈവറുടെ മകനെ ടിവികെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വേദിയിൽ വൈകാരിക നിമിഷങ്ങൾ. തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പ്രഖ്യാപനച്ചടങ്ങിൽ വൈകാരിക നിമിഷങ്ങൾ. ടിവികെ ടിക്കറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ചവരിൽ ഒരാൾ വിജയ്‌യുടെ മുൻ ഡ്രൈവറും നിലവിലെ പിഎയുമായ രാജേന്ദ്രന്റെ മകനായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥി ശബരീനാഥൻ വേദിയിൽ വിങ്ങിപ്പൊട്ടി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് വിജയ് ഇന്ന് പ്രഖ്യാപിച്ചത്.

ഏറെക്കാലമായി വിജയ്‌യുടെ ഡ്രൈവറായിരുന്നു രാജേന്ദ്രൻ. അടുത്തിടെയാണ് പിഎ ആയി നിയമിതനായത്. വിരുഗമ്പാക്കത്തുനിന്നുള്ള സ്ഥാനാർത്ഥിയായാണ് രാജേന്ദ്രന്റെ മകൻ ശബരീനാഥനെ പാർട്ടി പ്രഖ്യാപിച്ചത്. വേദിയിൽ വിജയ്‌യുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങിയ ശബരീനാഥൻ താരത്തെ കെട്ടിപ്പിടിച്ചു. തുടർന്നാണ് വൈകാരികമായി വിങ്ങിപ്പൊട്ടിയത്. വിജയ് ശബരിയുടെ കണ്ണീരുതുടയ്ക്കുന്നതുകണ്ട രാജേന്ദ്രനും കണ്ണീരണിഞ്ഞു.

ആദ്യചിത്രം മുതൽ വിജയ്‌ക്കൊപ്പമുള്ള സഹായിയാണ് രാജേന്ദ്രൻ. വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ വിരുഗമ്പാക്കം ഭാരവാഹിയായിരുന്നു ശബരീനാഥൻ. കഴിഞ്ഞ വർഷം ടിവികെ ജില്ലാ സെക്രട്ടറിയായി ശബരിയെ നിയമിച്ചിരുന്നു.

രണ്ടുമണ്ഡലങ്ങളിൽനിന്ന് വിജയ് വരുന്ന തിരഞ്ഞെടുപ്പിൽ ജനവിധി തേടും. ചെന്നൈയിലെ പെരുമ്പൂരിലും തിരിച്ചിറപ്പള്ളി ഈസ്റ്റിലുമാവും താരം മത്സരിക്കുക.

സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നാണ് നടക്കുക. ‘ലഹരിമുക്ത തമിഴ്‌നാട്, പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും വിജയ് പ്രഖ്യാപിച്ചു. വിജയിയുടെ പാർട്ടിയിലെ പ്രധാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ട്.

Related Articles

Back to top button