മാളിൽ വാലൻറൈൻസ് ഡേ ഷോപ്പിംഗിനെത്തിയ ഭർത്താവിനെയും, കാമുകിയെയും ഭാര്യ കൈയ്യോടെ പിടികൂടി; പിന്നാലെ പൊരിഞ്ഞ പോരാട്ടം ….

ഉത്തർപ്രദേശിലെ സോൻഭദ്രയിലെ സിവിൽ ലൈൻസ് റോഡിലുള്ള ഒരു ഷോപ്പിംഗ് മാളിൽ രണ്ട് സ്ത്രീകൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഷോപ്പിംഗ് മാളിലെ ജീവനക്കാർ സ്ത്രീകളെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ലി. ഒടുവിൽ പോലീസെത്തി ഇരുവരെയും പിടിച്ച് മാറ്റേണ്ടിവന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇരുവരുടെയും തർക്കത്തിന്‍റെ കാരണം തേടിയപ്പോൾ ഞെട്ടിയത് പോലീസും,  മാളിലെ ജീവനക്കാരും.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് റോബർട്ട്സ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഭർത്താവ് കാമുകിയുമായി വാലൻറൈൻസ് ഡേ ഷോപ്പിംഗിനെത്തിയതായിരുന്നു. ഇതിനിടെ അവിടെ ഭാര്യ മകനുമായെത്തി. ഭർത്താവിന്‍റെ കൂടെ മറ്റൊരു സ്ത്രീയെ കണ്ടതും ഭാര്യ ചോദ്യം ചെയ്യാനാരംഭിച്ചു. കാമുകിയും, ഭാര്യയും തമ്മിലുള്ള തർക്കം മുറുകിയപ്പോൾ ഭർത്താവ് പതുക്കെ സ്ഥലം വിട്ടു. പിന്നാലെ ഭാര്യയും കാമുകിയും തമ്മിൽ ശാരീരിക അക്രമണം തുടങ്ങി.  ഇരുവരും പരസ്പരം മുടി പിടിച്ച് വലിക്കുന്നതും, കടിക്കുന്നതും, തല്ലുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ മകൻ കാമുകിയെ തല്ലുന്നതും, അമ്മയെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തർക്കം ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ മാളിലുണ്ടായിരുന്നവരാണ് സംഭവത്തിന്‍റെ വീഡിയോ പകർത്തിയതും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും. ഏതാണ്ട് 15 മിനിറ്റോളം സംഘർഷം  നീണ്ട് നിന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

സംഭവത്തിൽ ഭാര്യ, ഭർത്താവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെന്ന് റോബർട്ട്സ്ഗഞ്ച് കോട്വാലി ഇൻചാർജ് ഇൻസ്പെക്ടർ രാംസ്വരൂപ് വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് മറ്റൊരു സ്ത്രീക്ക് അമിത ശ്രദ്ധ നൽകുന്നുവെന്ന് ഇവർ പരാതിയിൽ ആരോപിച്ചു. ഇരുഭാഗവും കേട്ട പോലീസ് ദമ്പതികളെ ഉപദേശിക്കുകയും, ഭർത്താവിന് മുന്നറിയിപ്പ് നൽകിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം സംഭവത്തിൽ കേസെടുത്തിട്ടില്ല. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന തകർച്ചയെ കുറിച്ച് വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു.

Related Articles

Back to top button