ആഗോള അയ്യപ്പസംഗമം നടത്തിയതിലൂടെ ആഗോളതലത്തിലെ വലിയൊരു കള്ളത്തരം കണ്ടുപിടിക്കാനായി…

ഒരുകൂട്ടം ആളുകൾ ചേർന്ന് നടത്തിയ സ്വർണക്കൊള്ളയാണ് ശബരിമലയിൽ നടന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പന് ഭക്തൻ കൊടുക്കുന്ന സമ്പത്ത് ആരും മോഷ്ടിച്ചുകൊണ്ടുപോകാൻ പാടില്ല. ശബരിമലയും തിരുവിതാംകൂർ ദേവസ്വം ബോർഡും അതിനകത്ത് മോഷണവും ചൂഷണവും ഇന്ന് തുടങ്ങിയതല്ല. ഒരുപാട് കൊല്ലങ്ങളായി. ഇപ്പോഴാണ് കണ്ടുപിടിച്ചത് എന്നേയുള്ളൂ. സ്വർണപ്പാളിയായതുകൊണ്ടാണ് കണ്ടുപിടിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വ്യവസായിയായ വിജയ് മല്യ കൊടുത്ത മുപ്പതുകിലോയോളം സ്വർണം അവിടെയില്ലാ എന്ന് പറഞ്ഞാൽ, മുപ്പതുകിലോ സ്വർണം എന്നു പറഞ്ഞാൽ എത്ര കോടിയാണ്. അത് ഓടിപ്പോവുകയോ പറന്നുപോവുകയോ ചെയ്യുന്ന സാധനമല്ല. ആ സാധനം ഇപ്പോൾ കൊണ്ടുപോയവനില്ല. എടുത്തവനില്ല. കൊടുത്തവനില്ല. മേടിച്ചവനില്ല. എന്തൊരു അഴിമതിയാണ്. സ്വർണപ്പാളി നഷ്ടപ്പെട്ടതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളണം.

ചെമ്പ് കൊണ്ടുപോയി എന്ന് പറയുന്നു. മഹസ്സറിലും പറയുന്നു ചെമ്പാണെന്ന്. അതിന് മുകളിലിരുന്ന സ്വർണം എവിടെയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മല്യ കൊടുത്ത കാലത്ത് ആ സ്വർണം പാളികളാക്കി പൊതിഞ്ഞിരുന്നത് അല്ലേ?. ആ പാളി എടുത്തിട്ട് അതിന്റെ താഴെയുള്ള ചെമ്പ് മാത്രം കൊടുത്തയച്ചു എന്ന് ആരെങ്കിലും പറഞ്ഞാൽ എങ്ങനെ അതിനെ നിഷേധിക്കാൻ സാധിക്കും.

ആഗോള അയ്യപ്പസംഗമം നടത്തിയതോടുകൂടി ആഗോളതലത്തിലെ വലിയൊരു കള്ളത്തരം കണ്ടുപിടിക്കാൻ സാധിച്ചത് തന്നെ നല്ലൊരു സംഭവവും ഐശ്വര്യവുമല്ലേ എന്നും വെള്ളാപ്പള്ളി ആരാഞ്ഞു. സർക്കാരിനെക്കാൾ ഉത്തരവാദിത്വം ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കുമാണ്. ആരുടെ കാലത്ത് എപ്പോൾ ചെയ്തുവെന്ന് അന്വേഷിച്ച് അതിന്റെ സത്യം പുറത്തുകൊണ്ടുവരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button