വിഡി സതീശൻറേത് ഏകാധിപത്യ പ്രവണത… മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണന…
വിഡി സതീശൻറേത് ഏകാധിപത്യ പ്രവണതയെന്ന് മുസ്ലീം ലീഗ് യോഗത്തിൽ രൂക്ഷ വിമർശനം. പിവി അൻവർ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോൺഗ്രസിൽ നിന്നുണ്ടാകുന്നത്. ഇങ്ങനെ പോയാൽ പാർട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
കെഎം ഷാജി, എംകെ മുനീർ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഇനി കെ സി വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ. അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയർന്നു. വിഡി സതീശനും മുന്നണി മര്യാദ പാലിച്ചില്ല. സതീശനും അൻവറുമാണ് പ്രശ്നങ്ങൾ നീളാൻ കാരണം. മുൻപ് ഇത്തരം പ്രശ്നങ്ങളിൽ ലീഗ് ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം മുന്നണി പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുണ്ടായിരുന്ന വിശ്വാസ്യത കോൺഗ്രസ് കളഞ്ഞു കുളിച്ചു. 2026 ലെ തെരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാൽ അതാരും ഓർത്തില്ലെന്നും അഭിപ്രായമുയർന്നു.