വാണിയംകുളത്തെ ഡിവൈഎഫ്ഐ ആക്രമണ കേസ്.. മുഖ്യപ്രതി ഡിവൈഎസ്പിയുടെ ഓഫീസിലെത്തി കീഴടങ്ങി..
വാണിയംകുളത്തെ ഡിവൈഎഫ്ഐ ആക്രമണ കേസിലെ മുഖ്യപ്രതി കീഴടങ്ങി. ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ് ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. രാകേഷിന്റെ നിർദേശപ്രകാരമാണ് ഡിവൈഎഫ്ഐ നേതാക്കളായ ഹാരിസും സുർജിത്തും കിരണും വിനേഷിനെതിരെ ആക്രമണം നടത്തിയത്. പ്രതികൾ മർദ്ദിച്ച പനയൂർ സ്വദേശി വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വിനേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. പൊലീസിന് മൊഴി നൽകി. സംഭാഷണത്തിൽ അൽപം കൂടി വ്യക്തത വന്നാൽ വീണ്ടും മൊഴി എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണ സംഘത്തിൻ്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് മൊഴി.
ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരാണ് വിനേഷിനെ ആക്രമിച്ചത്. ഇവരെ പാർട്ടിയിൽ നിന്നും സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിനേഷിനെ ആക്രമിച്ചതിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം ഒറ്റപ്പാലം ഏരിയ സെക്രട്ടറി പ്രതികരിച്ചത്. ഫേസ്ബുക്കിൽ ഡിവൈഎഫ്ഐയുടെ പരിപാടിയെ വിമർശിച്ച് കമൻ്റ് ഇട്ടതിൻ്റെ പേരിലാണ് വിനേഷിനെ മർദ്ദിച്ചത്. ഡിവൈഎഫ്ഐ നടത്തുന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി. രാകേഷ് ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെ ഇത്തരം പരിപാടികൾ കൊണ്ട് ജനങ്ങൾക്ക് എന്തുപകാരം എന്ന് ചോദിച്ച് പനയൂർ സ്വദേശിയും ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റിയംഗവുമായ വിനേഷ് കമന്റിട്ടു. ഇതിൽ പ്രകോപിതരായാണ് ബ്ലോക്ക് സെക്രട്ടറി രാകേഷിൻറെ നേതൃത്വത്തിൽ ആറംഗ സംഘം വിനേഷിനെ മർദ്ദിച്ചത്.
വാണിയംകുളം ചന്തയ്ക്ക് സമീപത്തും പനയൂരിൽ വച്ചും വിനേഷിനെ സംഘം ക്രൂരമായി ആക്രമിച്ചു. തലയ്ക്കും ശരീരത്താകെയും പരുക്കേറ്റ വിനേഷിനെ ആരോ ഓട്ടോറിക്ഷയിൽ വീട്ടുമുറ്റത്ത് എത്തിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്ന് വിനേഷ് ബന്ധുക്കളെ അറിയിച്ചു. സംഭവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ഹാരിസ്, കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹികളായ സുർജിത്, കിരൺ എന്നിവർ കോഴിക്കോട് വെച്ച് പൊലീസിന്റെ പിടിയിലായിരുന്നു. സഹപ്രവർത്തകരുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ വിനേഷ് ചികിത്സയിൽ തുടരുകയാണ്.