ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല… ഓഫീസ് പൊളിച്ചാലും പയ്യന്നൂരിൽ പോരാട്ടം തുടരുമെന്ന് വി. കുഞ്ഞികൃഷ്ണൻ…

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. ചില ആളുകളിൽ നിന്നും ഭീഷണി ഉണ്ടെന്നും അതുകൊണ്ട് പൊളിച്ച് മാറ്റണമെന്നും സ്ഥലം ഉടമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊളിച്ചതെന്ന് കുഞ്ഞികൃഷ്ണൻ അറിയിച്ചു. ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലർ പറഞ്ഞതായി ഉടമയും വ്യക്തമാക്കിയിട്ടുണ്ട്.
കോത്തായി മുക്കിലായിരുന്നു താൽക്കാലിക ഓഫീസ് കെട്ടാൻ തുടങ്ങിയിരുന്നത്. ഇത് പൊളിച്ചുമാറ്റാൻ സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തിയത് സിപിഐഎം പ്രവർത്തകരാണെന്നാണ് വി കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്. കുഞ്ഞികൃഷ്ണനൊപ്പം നിന്നാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന് ഒപ്പമുള്ള സിപിഐഎം വിമതർ വെളിപ്പെടുത്തുന്നുണ്ട്.
ജനാധിപത്യത്തെ പൂർണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം. തങ്ങൾ കാരണം മറ്റാർക്കും ബുദ്ധിമുട്ടുണ്ടാകരുത് എന്നാണ് കരുതുന്നതെന്നും അതുകൊണ്ടാണ് ഓഫീസ് പൊളിച്ച് നീക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം സ്ഥാനാർത്ഥിയായി പയ്യന്നൂരിൽ ടി ഐ മധുസൂദനൻ എംഎൽഎയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. ടി ഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ചയാളാണ് കുഞ്ഞികൃഷ്ണൻ. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്നായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം.
ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നും പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുകയായിരുന്നു.



