‘ജി സുധാകരനോട് ആദരം, തളിപ്പറമ്പിന്‍റെ പേരിൽ സിപിഎമ്മില്‍ എന്തൊക്കെയാ നടക്കുന്നത്?

മുൻ മന്ത്രി ജി സുധാകരനുമായി വ്യക്തിബന്ധമുണ്ടെന്നും ബഹുമാനവും ആദരവുമുള്ള നേതാവാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയായിരുന്ന കാലത്തും ആദരവോടെ അല്ലാതെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അദ്ദേഹം വിമര്‍ശിക്കാറുണ്ടായിരുന്നെങ്കിലും അദ്ദേഹത്തോട് ആദരവാണ്. അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്. പുതുയുഗ യാത്രയില്‍ ഉടനീളം സിപിഎമ്മില്‍ നിന്നും ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിലും യുഡിഎഫിലെ മറ്റു ഘടകകക്ഷികളിലും ചേരുകയാണ്. ഒരു സിപിഎമ്മുകാരനെങ്കിലും അംഗത്വം നല്‍കാതെ ഒരു നിയോജക മണ്ഡലവും പിന്നിട്ടിട്ടില്ല. ശക്തികേന്ദ്രങ്ങളില്‍ പോലും സിപിഎമ്മും എല്‍ഡിഎഫും ശിഥിലീകരിക്കപ്പെടുകയാണ്. തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വന്നപ്പോള്‍ സിപിഎമ്മില്‍ എന്തൊക്കെയാണ് നടക്കുന്നത്? ഇപ്പുറത്ത് ഒറ്റ പാര്‍ട്ടിയായി ടീം യുഡിഎഫ് നില്‍ക്കുമ്പോഴാണ് എല്‍ഡിഎഫ് ശിഥിലമാകുന്നത്. പാലക്കാട് ജില്ലയില്‍ വിമതര്‍ കണ്‍വെന്‍ഷന്‍ നടത്തുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും എല്‍ഡിഎഫും സിപിഎമ്മും ശിഥിലമാവുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.




