‘അണ്ടര്‍വെയര്‍ കാണിച്ച് ഡെസ്‌കിന് മുകളില്‍ കയറി നിന്ന് തല്ലിപ്പൊളിച്ചവനാണ് ക്ലാസെടുക്കുന്നത്…

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേടാണ്. ഇത്രയും വിവരദോഷികള്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നുമായിരുന്നു സതീശന്റെ പരിഹാസം.
‘അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡെസ്‌കിന്റെ മുകളില്‍ കയറിയിരുന്ന് സാധനം മുഴുവന്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് ക്ലാസെടുക്കുന്നത്. നമ്മള്‍ മര്യാദയ്ക്ക് വന്ന് എഴുന്നേറ്റ് നിന്ന് പോവലല്ല ഓന്റെ പോലെ മറ്റത് കാണിച്ച് വേണം ചെയ്യാന്‍. വാര്‍ത്ത വരും എന്ന് കണ്ടാല്‍ എന്ത് വിഡ്ഢിത്തവും പറയാം എന്നതാണ്. ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേര്‍ക്കുണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താണ് പറയുക.
നിയമസഭയില്‍ ഡെസ്‌കിന് മുകളില്‍ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാന്‍ വരുന്നത്. സോണിയ ഗാന്ധി സ്വർണം കട്ടുവെന്നാണ് പറയുന്നത്. എന്തും പറയാമെന്ന സ്ഥിതിയായി. ഇങ്ങനെ പറയാൻ വേണ്ടി കുറേയെണ്ണത്തെ വിട്ടിരിക്കുകയാണ്. എക്സൈസ് വകുപ്പ് ആയിരുന്നെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നു’വെന്നും സതീശൻ. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി പണ്ട് പറഞ്ഞിട്ടുണ്ടെന്നും വിവരമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും സതീശന്‍ കുറ്റപ്പെടുത്തി.




