ഒരു മകന് അഭിമാനിക്കാവുന്ന ദിവസം..ജനങ്ങളുടെ വിഎസ്.. കുറിപ്പുമായി അരുൺ കുമാർ…

എഴുപത്തിയൊന്‍പതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് മകന്‍ വി എ അരുണ്‍കുമാര്‍. ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അരുണ്‍കുമാര്‍ വി എസിനെ അനുസ്മരിച്ചത്.

1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നാരംഭിച്ച്, സഹന സമര വീഥികളിലൂടെ, ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ ആളാണ് തന്റെ അച്ഛനെന്ന് അരുണ്‍ കുമാര്‍ കുറിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടു രാജാക്കന്മാരും അടിയറ പറഞ്ഞപ്പോള്‍, രാജ്യം സ്വതന്ത്രമായപ്പോള്‍ അച്ഛന്‍ തടവറയിലായിരുന്നു. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീരസേനാനികളുടെയും ധീര രക്തസാക്ഷികളുടെയും ത്യാഗ സ്മരണകള്‍ അലയൊലിതീര്‍ക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കനല്‍വഴികള്‍ നമുക്ക് ഓര്‍ക്കാമെന്നും അരുണ്‍ കുമാര്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം. ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം. 1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നാരംഭിച്ച്, സഹന സമര വീഥികളിലൂടെ, ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത്, കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ എന്റെ അച്ഛന്‍…, ജനങ്ങളുടെ വിഎസ്.

സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടു രാജാക്കന്മാരും അടിയറ പറഞ്ഞപ്പോള്‍, രാജ്യം സ്വതന്ത്രയായപ്പോള്‍ അച്ഛന്‍ തടവറയിലായിരുന്നു. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീരസേനാനികളുടെയും ധീര രക്തസാക്ഷികളുടെയും ത്യാഗ സ്മരണകള്‍ അലയൊലിതീര്‍ക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കനല്‍വഴികള്‍ നമുക്ക് ഓര്‍ക്കാം.

ജയ് ഹിന്ദ്

ജൂലൈ 21 നാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചത്. വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. തുടര്‍ന്ന് വന്‍ ജനാവലിയുടെ അകമ്പടിയോടെ ജൂലായ് 23ന് പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ അടക്കം അന്ത്യവിശ്രമംകൊള്ളുന്ന വലിയ ചുടുകാട്ടില്‍ വി എസിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.

Related Articles

Back to top button