സർക്കാർ ജീവനക്കാരായ 68000 പേരുടെ ജനുവരി മാസത്തെ ശമ്പളം തടഞ്ഞുവെച്ചു

ആസ്തി വിവരം വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെച്ചു. ഉത്തർപ്രദേശിലാണ് സംസ്ഥാന സർക്കാരിൻ്റെ കടുത്ത നടപടി. സ്ഥാവര ജംഗമ സ്വത്തുക്കളുടെ പൂർണ വിവരം മാനവ് സംപദ് പോർട്ടലിൽ ജനുവരി 31 ന് മുൻപ് രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.
പൊതുമരാമത്ത്, റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകളിലായി സർക്കാർ നിർദേശം പാലിക്കാതിരുന്ന 68000 പേർക്കെതിരെയാണ് നടപടി. ജനുവരിയിലെ ശമ്പളം സ്വത്ത് വിവരം രേഖപ്പെടുത്തിയാലേ നൽകൂവെന്നാണ് സർക്കാർ നിലപാട്. സർക്കാർ നിർദേശം പാലിക്കാൻ തയ്യാറായില്ലെങ്കിൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 34,926 ഗ്രൂപ്പ് സി ജീവനക്കാരും, 22,624 ഗ്രൂപ്പ് ഡി ജീവനക്കാരും, 7,204 ഗ്രൂപ്പ് ബി ഓഫീസർമാരും, 2,628 ഗ്രൂപ്പ് എ ഓഫീസർമാരും സ്വത്ത് വിവരം രേഖപ്പെടുത്താനുണ്ട്.



