ആശമാർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപ്പന്തലിൽ…
തിരുവനന്തപുരം : സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപ്പന്തലിൽ. ആശമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കേന്ദ്രം കൊടുത്തുവെന്നും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാ വർക്കർമാരോട് പറഞ്ഞു. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അടുത്ത ഗഡു നൽകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കേരളം കൈമാറിയിരുന്നുവെന്നും 2023-24 സാമ്പത്തിക വർഷം കോബ്രാൻഡിങ്ങിന്റെ പേരിൽ തടഞ്ഞ പണം തന്നില്ലെന്നുമുള്ള കേരളത്തിന്റെ വാദം മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ കള്ളം പറയുമോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങൾ കണ്ടുപിടിക്കണം. കേന്ദ്രത്തിൽ നിന്നും സർജിക്കൽ സ്ട്രൈക്ക് പ്രതീക്ഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. സി ഐ ടി യു നേതാവിനെ അവഹേളനം സമരക്കാർ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അത് കാര്യമാക്കേണ്ടതില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.