കടയടച്ച് വീട്ടിൽ പോകാനിറങ്ങിയപ്പോൾ ആക്രമണം.. ഹരിപ്പാട് 3 പേർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ…
വ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തില്‍ പ്രതികൾ പിടിയിൽ. കണ്ടല്ലൂർ തെക്ക് കോട്ടാംകാട്ടിൽ വീട്ടിൽ അജീന്ദ്രദാസ് (58) മകൻ അക്ഷയ് ദാസ് (25), സഹോദരിപുത്രി പടന്നയിൽപടീറ്റതിൽ ദീപ (45) എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കണ്ടല്ലൂർ തെക്ക് പൈപ്പ് ജങ്ഷനിൽ അജീന്ദ്രദാസ് നടത്തി വരുന്ന കട അടച്ചശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് ഇവർക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ കണ്ടല്ലൂർ തെക്ക് അഞ്ചുതെങ്ങിൽ പടീറ്റതിൽ അരുൺ (28) പോത്തുപറമ്പിൽ ഉമേഷ് ഉത്തമൻ (45) എന്നിവരെ കനക്കുന്ന് പോലീസ് അറസ്റ്റു ചെയ്തു. കൃത്യത്തിനു ശേഷം കടന്ന പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളജ് പരിസരത്തു നിന്നാണ് പിടികൂടിയത്.
അരുൺ ഒട്ടേറെ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. അക്ഷയ് ദാസിനോടു പ്രതികൾക്കു മുൻ വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് അക്രമത്തിനു പ്രേരണയായത്. രണ്ടു കുപ്പികൾ കൈയിൽ കരുതിവന്ന പ്രതികൾ ആദ്യം ഇവരെ മർദിച്ചു. പിന്നീടാണ് ഇവിടെയുളള പമ്പ് ഹൗസിനു സമീപം ഒളിപ്പിച്ചുവെച്ചിരുന്ന വാൾ എടുത്തുകൊണ്ടുവന്നു വെട്ടിയത്.