വിവാഹം കഴിഞ്ഞ് രണ്ട് മാസം, വീടിന് പുറത്തിറങ്ങിയ നവവധുവിനെ വെടിവച്ച് കൊന്നു

പഞ്ചാബിലെ അതിർത്തി പട്ടണമായ പാട്ടിയിൽ രണ്ടാമത്തെ വെടിവയ്പ്പ്. ആദ്യത്തെത് ഒരു ഗ്രാമ സർപഞ്ചിനെ ആയിരുന്നെങ്കിൽ ഇത്തവണ വെടിയേറ്റ് വീണത് രണ്ട് മാസം മുമ്പ് വിവാഹിതയായ സ്ത്രീ. ഇവ‍ർ വീടിന് പുറത്തിറങ്ങിയപ്പോൾ അക്രമി നിറയൊഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ പഞ്ചാബിലെ സാധാരണക്കാരുടെ സുരക്ഷയിൽ സമൂഹ മാധ്യമ ഉപഭോക്താക്കൾ വലിയ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ ക്രമസമാധാനം തകർന്നെന്ന് നിരവധി പേരെഴുതി. അടുത്തിടെ ടാർൺ തരണിൽ ഒരു ഗ്രാമ സർപഞ്ചിനെ വെടിവച്ചതിന് പിന്നാലെയാണ് സംഭവം. നവവധുവിനെ വെടിവച്ചത് കരൺ ആണെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പഞ്ചാബ് പോലീസ് അറിയിച്ചു.

രണ്ട് മാസം മുമ്പാണ് അൻഷ് ഗ്രോവറുമായി 23 -കാരിയായ റൂബിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 21) വൈകീട്ട് പാട്ടിയിലെ ഗാർഡൻ കോളനിയിലെ വീടിന്‍റെ ഗേറ്റിന് മുന്നിൽ വച്ചാണ് യുവതിക്ക് വെടിയേറ്റത്. അൻഷ് ഗ്രോവർ, വീട്ടിന് പുറത്ത് സ്കൂട്ടറിൽ ഇരിക്കുമ്പോൾ അവിടെ എത്തിയ അക്രമി, അദ്ദേഹത്തെ തല്ലി. ഇത് ചോദ്യം ചെയ്ത റൂബിയെ അയാൾ വെടിവയ്ക്കുകയായിരുന്നു. അക്രമി റൂബിയെ വെടിവച്ചതും അൻഷ് അവിടെ നിന്നും ഓടി രക്ഷപ്പെടുന്നത് സിസിടിവിയിൽ കാണാം. ഗേറ്റിനടുത്ത് വെച്ച് അജ്ഞാതനായ ഒരു യുവാവ് റൂബിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് അൻഷ് ഗ്രോവറിന്‍റെ അമ്മ റീനു ബാല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ റൂബിയെ ഉടൻ തന്നെ പാട്ടിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അമൃത്സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. എന്നാൽ അതിനിടെ മരണം സംഭവിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ,അന്വേഷണം ആരംഭിച്ചെന്നും പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറ‌‍‌ഞ്ഞു. പാട്ടിയിൽ താമസിക്കുന്ന കരൺ ആണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിലാരംഭിച്ചു. അതേസമയം വെടിവെയ്ക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ദിവസങ്ങൾക്ക് മുമ്പ് തരൺ തരൺ ജില്ലയിൽ വച്ച് സർ‍പഞ്ചിന് നേരെ നടന്ന വെടിവെയ്പ്പിന് പിന്നാലെയാണ് രണ്ടാമത്തെ സംഭവം. 

Related Articles

Back to top button