ഏഴ് രാജ്യങ്ങളുമായി ചർച്ച നടത്തി ട്രംപ്….അന്താരാഷ്ട്ര നാവിക സഖ്യം രൂപീകരിക്കാൻ അമേരിക്ക…

ഇറാനുമായുള്ള പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്ക ഒരുങ്ങുന്നു. ഇതിനായി വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു അന്താരാഷ്ട്ര നാവിക സഖ്യം രൂപീകരിക്കാനാണ് പദ്ധതി. വാൾ സ്ട്രീറ്റ് ജേണലാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. എണ്ണ ടാങ്കറുകൾക്കും മറ്റ് ചരക്ക് കപ്പലുകൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തടയുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
പേർഷ്യൻ ഗൾഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ കടൽപ്പാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തെ എണ്ണ, പ്രകൃതിവാതക നീക്കത്തിന്റെ വലിയൊരു ഭാഗവും ഇതുവഴിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ ഏത് പ്രശ്നവും ലോകത്തെയാകെ ബാധിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഈ സഖ്യത്തിൽ ചേരുന്ന രാജ്യങ്ങൾ തങ്ങളുടെ സൈനിക കപ്പലുകൾ ഉപയോഗിച്ച് എണ്ണ ടാങ്കറുകൾക്കും മറ്റ് ചരക്ക് കപ്പലുകൾക്കും സുരക്ഷിതമായി കടന്നുപോകാൻ വഴിയൊരുക്കും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നീക്കത്തിന് പല രാജ്യങ്ങളുടെയും സഹായം തേടുന്നുണ്ട്. ഏകദേശം ഏഴ് രാജ്യങ്ങളുമായി താൻ സംസാരിച്ചതായി ട്രംപ് അറിയിച്ചതായാണ് റിപ്പോർട്ട്. ഈ മേഖലയിലെ പ്രശ്നങ്ങൾ തുടർന്നാൽ അത് എണ്ണവില കുതിച്ചുയരാനും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നുമുള്ള ആശങ്ക ശക്തമാണ്.



