ട്രംപും നെതന്യാഹുവും കൈകോർത്തു… ഖമനേയിയെ വധിക്കാൻ ലക്ഷ്യമിട്ടത് ജൂണിൽ… ദൗത്യം നേരത്തെയാക്കാൻ കാരണം ഇറാനിലെ പ്രക്ഷോഭം…. വെളിപ്പെടുത്തലുമായി ഇസ്രയേൽ

ജെറുസലേം: പശ്ചിമേഷ്യയെ നടുക്കിയ സൈനിക നീക്കത്തിന്റെ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാനുള്ള ദൗത്യം 2026 പകുതിയോടെ നടപ്പിലാക്കാനായിരുന്നു ഇസ്രയേൽ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാറ്റ്സ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
ആദ്യഘട്ടത്തിൽ അമേരിക്കയെപ്പോലും അറിയിക്കാതെ ഇസ്രയേൽ ഒറ്റയ്ക്ക് ഈ നീക്കം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇറാനിൽ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ ദൗത്യത്തിന്റെ വേഗത കൂട്ടി. അനേകായിരം പ്രതിഷേധക്കാർ ഖമനേയി ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയത് അനുകൂല സാഹചര്യമാണെന്ന് ഇസ്രയേൽ വിലയിരുത്തി.
ഇറാനിലെ ജനകീയ പ്രക്ഷോഭം വ്യാപിച്ചതോടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ചർച്ചകൾ ആരംഭിച്ചു. ഇതോടെ ദൗത്യം സംയുക്ത സൈനിക നീക്കമായി മാറുകയായിരുന്നു.
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ ഇസ്രയേലിനെപ്പോലും അത്ഭുതപ്പെടുത്തിയെന്ന് കാറ്റ്സ് സമ്മതിക്കുന്നു. ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിഞ്ഞതോടെ സൈനിക നീക്കം എളുപ്പമാകുമെന്ന് ട്രംപും നെതന്യാഹുവും കണക്കുകൂട്ടി. ഇതേത്തുടർന്നാണ് നിശ്ചയിച്ചതിലും നേരത്തെ ഇറാനിൽ അതിശക്തമായ സൈനിക നടപടികൾ അമേരിക്കയും ഇസ്രയേലും ചേർന്ന് നടപ്പിലാക്കിയത്.



