ചികിത്സ പിഴവ്…ഒമ്പതുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം…നടപടിയെടുക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിര്‍ദ്ദേശം….
തിരുവനന്തപുരം: ചികിത്സ പൂര്‍ത്തിയാക്കും മുൻപെ ഒന്‍പത് വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ച് മാറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണവും തുടര്‍ നടപടിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ ഉചിത നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്കിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കളിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് – പ്രസീത ദമ്പതികളുടെ മകളായ ഒന്‍പത് വയസ്സ് പ്രായമുള്ളതും നാലാം ക്ലാസ്സില്‍ പഠിക്കുന്നതുമായ വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ നിന്ന് കൈക്ക് പ്ലാസ്റ്റര്‍ ഇട്ട് കുട്ടിയെ പറഞ്ഞയച്ചു. ദിവസങ്ങള്‍ കഴിഞ്ഞതും പരുക്ക് പഴുത്ത് ദുര്‍ഗന്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. ഇതേ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇവിടെ വച്ച് കുട്ടിയുടെ കൈമുട്ടിന് താഴത്തെ ഭാഗം ഡോക്ടര്‍മാര്‍ മുറിച്ച് മാറ്റി.