പത്തനംതിട്ട പോത്തുപാറയിൽ കടുവയുടെ സാന്നിധ്യം; നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു, തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്….
കലഞ്ഞൂർ പോത്തുപാറ കമ്പകത്തും പച്ചയിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്. റബർ തോട്ടത്തിനുള്ളിൽ നിന്ന് കടുവ താഴേക്ക് ഇറങ്ങിവരുന്നത് കണ്ടതായി ടാപ്പിങ് തൊഴിലാളികൾ പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ കടുവയെ കണ്ടതായാണ് പ്രദേശവാസികളും ടാപ്പിങ് തൊഴിലാളികളും പറയുന്നത്. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാറിന്റെ നിർദേശപ്രകാരം പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സും വനപാലകരും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്വകാര്യ പാറമടയോട് ചേർന്ന് കിടക്കുന്ന റബർ തോട്ടത്തിലാണ് കടുവയെ കണ്ടതായി പറയുന്നത്. ഈ ഭാഗം ജനവാസ മേഖലയായതിനാൽ വനം വകുപ്പ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുലർച്ചെയും രാത്രിയിലുമുള്ള ടാപ്പിങ് ജോലികൾ ഒഴിവാക്കണമെന്നും രാത്രിയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വനപാലകർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, രാത്രികാല പരിശോധനകളും ശക്തമാക്കും. സമീപ പ്രദേശങ്ങളായ പോത്തുപാറ, ഇഞ്ചപ്പാറ, പാക്കണ്ടം എന്നിവടങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടാവുകയും പ്രദേശത്ത് സ്ഥാപിച്ച കെണിയിൽ പുലികൾ കുടുങ്ങുകയും ചെയ്തിരുന്നു. കടുവ സാന്നിധ്യം കൂടി പ്രചരിച്ചതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികൾ.