4000ത്തോളം പൊലീസുകാർ, 50ലധികം അധികസർവീസുമായി കെഎസ്ആർടിസി, പൂരത്തിനൊരുങ്ങി തൃശ്ശൂർ, സജ്ജീകരണങ്ങളിങ്ങനെ..
ഇത്തവണ തൃശൂർ പൂരത്തിന് ഏതെങ്കിലും മത ജാതി രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങളോ പോസ്റ്ററുകളോ പൂരപറമ്പിൽ അനുവദിക്കില്ല. ഡിഎംഒയുടെ സർട്ടിഫിക്കറ്റില്ലാത്ത ആംബുലൻസുകൾക്ക് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമുണ്ടാകില്ല. കഴിഞ്ഞ വർഷത്തെ തർക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാത്രിപൂരങ്ങള്ക്ക് തടസമായി ബാരിക്കേഡുകൾ ഉണ്ടാകില്ല. രാത്രി പൂരത്തിന് ശേഷമെ ആളുകളെ ഒഴിപ്പിക്കൂ. തൃശ്ശൂർ പൂരത്തിന് 72 മണിക്കൂർ ഡ്രോൺ നിരോധിച്ചു. മന്ത്രിമാരായ കെ. രാജൻ, ആർ ബിന്ദു വി എൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
ഇത്തവണ പൂരത്തിന് 4000ത്തോളം പൊലീസുകാരെ വിന്യസിക്കും. പരിചയ സമ്പന്നരായ പൊലീസുകാരെ പ്രധാന സ്ഥലത്ത് വിന്യസിക്കാനാണ് തീരുമാനം. കെഎസ്ആർടിസി 50 ൽ പരം അധിക സർവീസ് നടത്തും. ഹൈവേയിലെ നിർമ്മാണ പ്രവർത്തനം പൂരദിവസം നിർത്തിവെക്കാൻ എൻഎച്ച്എഐയോട് ആവശ്യപ്പെടും. അതുപോലെ തന്നെ ആനകളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേക നടപടി എടുക്കുമെന്നും അറിയിപ്പുണ്ട്